Friday 30 December 2011

പൊട്ടക്കിണര്‍



          നീ കാണിച്ചു തന്ന വഴിയെ ഞാന്‍ നടന്നപ്പോള്‍ കണ്ടത് ഒരു പൊട്ടക്കിണര്‍ ആണ്. അതില്‍ വീണ ഞാന്‍ ഒരുപാട് കുഴിച്ചു നോക്കി . അവസാനം അതില്‍ വെള്ളം നിറഞ്ഞു ഞാന്‍ മരിച്ചു. ഒരിറ്റു പോലും സ്നേഹിക്കാതിരുന്നത് നിന്‍റെ തെറ്റ്. ഒരുപാട് സ്നേഹിച്ചത് എന്‍റെ തെറ്റ്...... 

Sunday 6 November 2011

പൂവ് പഠിപ്പിച്ച പാഠം



          കഴിഞ്ഞ ആഴ്ചകളില്‍  ഒന്നില്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ വിടര്‍ന്ന പനിനീര്‍ പുഷ്പം ആണ് ഇത്. പണ്ട് മുതലേ എനിക്ക് ചെടിയും പൂന്തോട്ടവുമൊന്നും വലിയ താല്‍പര്യം ഇല്ലാത്തതാണ്. പക്ഷെ എന്തോ ,പെട്ടെന്നൊരു ദിവസം അത് വരെ കാണാത്തൊരു ഭംഗി മുറ്റത്ത്‌ കണ്ടു. നല്ല ചുവന്നു തുടുത്ത ഒരു റോസാപ്പൂ. കുറെ നേരം അതിന്റെ ഭംഗി നോക്കി നിന്നു. ചെടിയില്‍ ആകെ ആ ഒരു പൂ മാത്രമേ ഉള്ളു. മണം തീരെ ഇല്ല ..അല്ലെങ്കിലും പനിനീര്‍ പുഷ്പ്പത്തിന്റെ പ്രത്യേകത അതാണല്ലോ. ബാക്കിയുള്ള പൂവുകള്‍ നിറവും മണവും എല്ലാം കൊണ്ടും നമ്മെ ആകര്‍ഷിക്കുമ്പോള്‍ ഭംഗി മാത്രം ആഭരണമാക്കുന്നവളാണല്ലോ ‘പ്രണയപുഷ്പം’. അതിന്റെ ഭംഗി കൊണ്ട് തന്നെ ഞാന്‍ അപ്പോള്‍ത്തന്നെ മൊബൈലിലെ കാമറയില്‍ ചിത്രം പകര്‍ത്തി. 

          പിന്നെ ഞാന്‍ ദിവസവും രാവിലെ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ആ പൂവും ഉണ്ടായിരുന്നു.. വെയിലത്ത്‌ വാടുമെന്നു വിചാരിചെന്കിലും അതിന്റെ ചുവപ്പ് നിറം വെയിലിനെ നിഷ്പ്രഭാമാക്കിയെന്നു തോന്നി. മഴ പെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. മഴത്തുള്ളികള്‍ പെയ്യുമ്പോള്‍ നമ്മള്‍ തണുത്തു വിറയ്ക്കുന്ന പോലെ അതും വിറക്കുന്നുണ്ടായിരുന്നു. തന്നില്‍ വിടര്‍ന്ന ഒരേ ഒരു പൂവ് അടര്‍ന്നു പോകുമോ എന്ന് ചെടി ഭയക്കുന്നുണ്ടാകും. അത് കൊണ്ടാകും വികൃതി പിള്ളാരെ ഒഴിവാക്കാന്‍ മുള്ളുകളും ദേഹത്ത് പതിച്ചു അത് നില്‍ക്കുന്നത്. മഴ പോയപ്പോള്‍ പിറകെ കാറ്റ് വന്നു. രണ്ടു പേരും കൂട്ടുകാരാണല്ലോ. കാറ്റ് സര്‍വശക്തിയും എടുത്തു പൂവിന്റെ അടുത്ത് ചെന്നു. പേടിച്ചരണ്ട പേടമാനെപ്പോലെ ആ പൂവ് അകന്നകന്നു പോയി. പൂവ് പതുക്കെ മതിലിന്റെ ഒരരികില്‍ ചേര്‍ന്ന് നിന്നു.അങ്ങനെ പൂവ് അതിന്റെ സൗന്ദര്യവും വിടര്‍ത്തി നിന്നു കുറച്ചു നാള്‍. ഒരു റോസാപ്പൂ ഇത്രയും നാളൊക്കെ  നില്‍ക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

          പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പൂവിന്റെ നിറം കടുത്ത് കടുത്ത് അല്പം കരിനിറം ആയിട്ടുണ്ട്‌. പതുക്കെ പതുക്കെ എല്ലാ ഇതളുകളും വാടിക്കരിഞ്ഞു. പക്ഷെ എന്നിട്ടും ഇതളുകള്‍ ഒന്നും വേര്‍പെട്ടില്ല. അന്നത്തെ രാത്രിമഴ പെയ്തപ്പോള്‍ ചെടി ഒരുപാട് പേടിച്ചിട്ടുണ്ടാകും. മതിലിന്റെ അരികു ചേര്‍ന്നിട്ടും ഫലമുണ്ടായിക്കാണില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ ചെടി വിഷാദം കൊണ്ടാണോ എന്നറിയില്ല. തല താഴ്ത്തി അനങ്ങാതെ ഇരിക്കുന്നു. പൂവില്ല...നോക്കിയപ്പോള്‍ ഇതളുകള്‍ അവിടവിടെയായി കിടക്കുന്നുണ്ട്.... താഴെ നനവ്‌ പടര്‍ത്തിയത് മഴയോ അതോ ചെടിയുടെ കണ്ണുനീരോ എന്നറിയില്ല....

          പനിനീര്‍പ്പൂവിനെ ആലോചിക്കുമ്പോള്‍ ഇപ്പൊ എന്റെ മനസ്സില്‍ മിന്നി മായുന്നത് എന്‍റെ ജീവിതമാണ്. കാറ്റും വെയിലും ഉലക്കാതെ ആരൊക്കെയോ എന്നെ കാത്തു സൂക്ഷിച്ചു. ഇനി വാടിക്കൊഴിഞ്ഞു വീഴുന്നതെന്നാണ് എന്ന് അറിയില്ല. മാതൃത്വം എന്തെന്ന് എനിക്ക് ദൈവം കാണിച്ചു തന്നതാണോ ആ ചെടിയിലൂടെ? ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ആ പനിനീര്‍പ്പൂവോളം എങ്കിലും എത്താന്‍ പറ്റിയെങ്കില്‍. ഇന്ന് ആ ചെടിയില്‍ പുതിയൊരു മൊട്ട് ഇട്ടിട്ടുണ്ട്. വിരഹവേദനകള്‍ നല്‍കാനാണ് വിരിയുന്നത് എന്നറിഞ്ഞിട്ടും ചെടി ഇപ്പോഴും പൂവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഒരു വെയിലും, ഒരു കാറ്റും പൂവിനെ സ്പര്ഷിക്കാതിരിക്കാന്‍. സ്വന്തം ദേഹത്ത് മുള്ളുകള്‍ നിറച്ചു പൂവിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴും ആ ചെടി അവിടെത്തന്നെയുണ്ട്... അതെ, ഒരു പൂവ് എനിക്ക് പഠിപ്പിച്ചു തന്ന പാഠം ആണിത്...
 “ഒരു പനിനീര്‍പ്പൂവാണ്  എന്‍റെ ഈ ജന്മം.....”   

Sunday 30 October 2011

അതെന്താ സാധനം??



          വെറുതെ ഇരുന്നു മടുത്തപ്പോ ഒന്ന് ടീവി വെച്ച് നോക്കിയതാ . അപ്പൊ വാര്‍ത്താ ചാനലുകളിലെല്ലാം വാര്‍ത്ത‍ F1 റേസിനെ കുറിച്ചാണ്. അല്ലെങ്കിലും ഭാരതത്തില്‍ ആദ്യമായല്ലേ ഈ കായിക മാമാങ്കം നടക്കുന്നത്..ആഘോഷിക്കാതെ പറ്റില്ലല്ലോ. കുറെ നേരം നോക്കിയിരുന്നു. ‘ബ്രൂം....ബ്രൂം....’ ശബ്ദം വണ്ടിയുടെതാണ് എന്നല്ലാതെ ഒരു കുന്തവും എനിക്ക് മനസ്സിലായില്ല. ഓട്ടമത്സരം ആണെന്നറിയാം. അപ്പൊ ആദ്യം എത്തുന്ന ആള്‍ ജയിക്കും. അതുമറിയാം. പക്ഷെ എത്ര നോക്കിയിരുന്നിട്ടും ഈ കളിയുടെ ‘ലത്’ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല. കളിക്കാരെ അറിയില്ല, കളി എങ്ങനെയെന്നറിയില്ല, എന്താ സമ്മാനം എന്നറിയില്ല, പോട്ടെ ഈ വണ്ടിയൊക്കെ ഓടിക്കാന്‍ പെട്രോളോ ഡീസലോ അതോ ഇനി വേറെ എന്തെങ്കിലും സാധനമാണോ ഒഴിക്കുന്നത് എന്ന് പോലും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. “ഇതൊക്കെ വെറുതെയാണ്....”

          ഇത് പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയ കളിയാണോ എന്ന് ചിന്തിക്കണം. ഏറ്റവും ചുരുങ്ങിയ ടിക്കറ്റ്‌ നിരക്ക് 2500 രൂപയിലാണ്. പിന്നെ ‘ഐസ് പെട്ടി’യുടെ ഉള്ളിരുന്നു കാണാന്‍ ലക്ഷങ്ങളും കോടികളും ഒക്കെ കൊടുക്കാം. ഇപ്പൊ മനസ്സിലായില്ലേ ഇതിന്‍റെ ഏഴയലത്ത് പോലും എത്താന്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് പറ്റില്ലെന്ന്. പണമുള്ളവര്‍ എന്ത് വേണമെങ്കിലും കാണിച്ചോട്ടെ എന്ന് വേണമെങ്കില്‍ വിചാരിക്കാം. പക്ഷെ അപ്പോഴും പ്രശ്നം ഉണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ബുദ്ധ സര്‍ക്യുട്ട് നോയിഡയില്‍ ആണ്. ഈ വണ്ടികള്‍ക്കൊക്കെ കുതിച്ചു പായാന്‍ ‘ഇച്ചിരി’ സ്ഥലം ഒന്നും പോരല്ലോ. ഇക്കണ്ട സ്ഥലം ഒക്കെ ഏറ്റെടുത്തത് അവിടുത്തെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നാണ്. വെട്ടിപ്പിടിച്ചതോന്നുമല്ലല്ലോ ,ഏറ്റെടുത്തതല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. വിപണിയിലെ ന്യായ വിലയില്‍ നിന്നും എത്രയോ താഴെ വിലക്കാണ് ഈ ഏറ്റെടുക്കല്‍. ചുരുക്കിപ്പറഞ്ഞാല്‍ “ജയ്‌ ജവാന്‍, ജയ് കിസാന്‍” എന്നാ മുദ്രാവാക്യത്തിലെ കിസാന്മാരെ അങ്ങോട്ട്‌ ass ആക്കിക്കളഞ്ഞു
 
          32 രൂപയെങ്ങാന്‍ സമ്പാദിച്ചു പോയാല്‍ ദാരിദ്ര്യ രേഖക്ക് മുകളിലാവുന്ന നാടാണ് നമ്മുടെ. 33 രൂപയുണ്ടെങ്കില്‍ ബിര്‍ള ആകാമല്ലോ!! തങ്ങള്‍ക്കു ന്യായ വില കിട്ടിയില്ലെങ്കില്‍ ട്രാക്ക്‌ കുത്തി പൊളിക്കും എന്നാണ് കര്‍ഷകര്‍ പറഞ്ഞിരിക്കുന്നത്. കൊള്ളാം..വിപ്ലവം ജയിക്കട്ടെ. കാര്യം ഇതൊക്കെയാണെങ്കിലും കളി കാണാന്‍ വരുന്നവര്‍ ചില്ലറക്കാരല്ല. ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും അടക്കി ഭരിക്കുന്നവര്‍ വരുന്നുണ്ട് കളി കാണാന്‍. സച്ചിനാണ് കൊടി വീശി വണ്ടിയൊക്കെ നിറുത്താന്‍ പോകുന്നത്. എന്തായാലും കായിക മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു കഴിഞ്ഞു ഇതുകൊണ്ട് രാജ്യത്തിന് ഗുണമൊന്നും ഇല്ലെന്ന്. പണം ഒരുപാടുള്ള രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്നത് കണ്ടു പട്ടിണിയും പരവട്ടവും ഉള്ളവരുള്ള നമ്മുടെ രാജ്യം ഇതെങ്ങോട്ടാ? ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ വാ പൊളിക്കാമോ...!!! 
 
            ആഹ് ,എന്തെങ്കിലും ആകട്ടെ. എന്നാലും പിന്നേം ഒരു സംശയം. ഇത്രേം കിടിലന്‍ വണ്ടികള്‍ പതിയെ ഒന്നുമല്ലല്ലോ പോകുന്നത്. ‘ഫ്രൂം...’ എന്നും പറഞ്ഞു പോകൂലെ... മുകേഷ്‌ ഏതോ പടത്തില് പറഞ്ഞ പോലെ ‘ഒരു മിന്നായം പോ....ലെ” കാണാന്‍ വേണ്ടിയാണോ ഇവന്മാര് ഈ പൈസയൊക്കെ മുടക്കുന്നത്... പിരാന്ത്.. അല്ലാതെന്താ... മത്സരിക്കുന്ന ഇന്ത്യക്കാരുടെ കാര്യം ഞാന്‍ പറയുന്നില്ല... എന്തിനാ ഞാനായിട്ട് വെറുതെ, ഞാന്‍ രാജ്യസ്നേഹിയാണ്.

(
ഇത് വായിക്കുന്നവരില്‍ ചിലരും എന്നെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഒന്നും അറിയില്ലല്ലോ അല്ലെ..??)

Saturday 22 October 2011

സൂപ്പര്‍സ്റ്റാര്‍ സന്തോഷ്‌


          സന്തോഷിന്‍റെ ടൈം ആണ് ബെസ്റ്റ്‌ ടൈം. പറഞ്ഞു വരുന്നത് സന്തോഷ്‌ പണ്ഡിറ്റിന്റെ കാര്യമാണ്. സില്‍സില ആല്‍ബം ഇറങ്ങിയപ്പോ നമ്മളാരെങ്കിലും വിചാരിച്ചോ ഇതിയാന്‍ ഒരു ഫുള്‍ പടവും കൊണ്ട് അവതരിക്കുമെന്ന്... ഇദ്ദേഹത്തിന്‍റെ ജനപ്രീതി അറിയണമെങ്കില്‍ യൂടൂബിലെ ‘സില്‍സില’ ക്ക് വന്നിരിക്കുന്ന കമന്റുകള്‍ നോക്കിയാല്‍ മതി. എന്തൊക്കെ തരം തെറിയാണ് അനര്‍ഗ നിര്‍ഗളം ആയി പ്രവഹിക്കുന്നത്. ഇതില്‍ പലതും നമ്മള്‍ മുന്‍പ് കേട്ടിട്ടേ ഉണ്ടാകില്ല. എന്തായാലും ഇപ്പൊ കൈരളിയുടെ ചര്‍ച്ചാവിഷയം ‘കൃഷ്ണനും രാധയും’ ആണ്....

          ചില സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെത് പോലെ ട്രെയിലര്‍ ഒക്കെ കുറേക്കാലം മുമ്പേ ഇറങ്ങി. പടം ഇപ്പൊ ഇറങ്ങും എന്ന് വിചാരിച്ചിരുന്നവരെ കുറെ കാത്തിരുപ്പിച്ചു ‘സന്തോഷി’. അവസാനം പടം ഇറങ്ങിയപ്പോ ‘ഹൗസ്ഫുള്‍ ‘ പോലും!!! മനോരമ ന്യൂസില്‍ പടത്തിന്റെ റിപ്പോര്‍ട്ട്‌ കണ്ടപ്പോ സത്യം പറയാലോ, ആകെ വണ്ടറടിച്ചു പോയി . എന്താ ജനക്കൂട്ടം...അവന്‍റെ പടം എന്റെ പട്ടി കാണും എന്ന് പറഞ്ഞവരൊക്കെ പടം കാണണം എന്നു പറഞ്ഞു നടക്കുന്നു. ഡയലോഗ് എല്ലാം ഹിറ്റ്‌ ആയി.. കിറുങ്ങി പോകുന്ന ഡയലോഗുകള്‍. ആകെ വിരലിലെണ്ണാവുന്ന തിയേറ്റര്‍കളില്‍ മാത്രമേ പടം വന്നുള്ളൂ എങ്കിലും അവിടെയൊക്കെ ഫുള്‍ ആണെങ്കില്‍ അതില്‍ പരം സന്തോഷം വേറെയുണ്ടോ സന്തോഷ്‌ അണ്ണന് ??
അതിനിടയില്‍ കൈരളി വി ചാനലില്‍ ഒരു അഭിമുഖം വന്നു ആശാന്‍റെ . ‘being honest’ ഞാന്‍ പറയട്ടെ,സഹതാപം ആണ് തോന്നിയത്.. അണ്ണന് മൂന്നു വീടുണ്ട് പോലും. അതില്‍ ഒന്ന് വിറ്റിട്ടാണ് ഈ ‘സാഹസത്തിനു’ മുതിര്‍ന്നത്. ആദ്യത്തെ ‘സില്‍സില’യും പിന്നെ പടത്തിന്റെ ഒരു മാതിരി ട്രെയിലറും കണ്ടപ്പോ അതിയാനെ എന്തൊക്കെ വിളിച്ചതാ.. പക്ഷെ ആ അഭിമുഖം കണ്ടപ്പോ സത്യം മനസ്സിലായി... എന്ത്?? പടം എടുക്കുമ്പോഴത്തെ മാത്രം പ്രശ്നം അല്ല, മറിച്ച് അയാള്‍ ഫുള്‍ അങ്ങനെ തന്നെ ആണെന്ന്. നമ്മുടെ നാട്ടുമ്പുറങ്ങളില്‍ പറയും “അവന്‍ ഒരു കഥയില്ലാത്ത ചെക്കനാ” എന്ന്. അത് തന്നെയാ ഇവിടുത്തെ പോയന്‍റ് . അഭിമുഖം നടത്തിയവന്‍ എന്തൊക്കെ തരത്തില്‍ കളിയാക്കിയിട്ടും അയാള്‍ക്ക്‌ അതൊന്നും കളിയാക്കുന്നത് ആണെന്ന് വരെ മനസ്സിലായില്ല...

          ഇങ്ങേരുടെ വീഡിയോ കാണുമ്പോഴെല്ലാം ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും തല്‍കാലം സഹിക്കുക തന്നെ. വീട് വിറ്റ് ഇങ്ങനെ കലയെ സ്നേഹിക്കുന്ന ഒരാളെ കണ്ടില്ലെന്നു നടിക്കാമോ... എന്നാലും ഇത് വല്ലാത്ത ‘കല’ച്ചതി ആയിപ്പോയി. പടം റിലീസ്‌ ആയിക്കഴിഞ്ഞാല്‍ കല്യാണം കഴിക്കുമെന്നും ആശാന്‍ പറഞ്ഞിട്ടുണ്ട്. പാവം കഴിച്ചോട്ടെ... പടം കണ്ട വല്ല പെണ്‍കുട്ടിയോ അതോ കാണാത്ത ഏതെന്കിലും ഒരുത്തിയാകുമോ ‘ഇര’ എന്നത് മാത്രമാണ് ചോദ്യം... അതായത്‌ കുരുവീ, മരണം suicide ആണോ അതോ വഴിയിലൂടെ പോകുമ്പോള്‍ തേങ്ങ തലയില്‍ വീണാണോ എന്ന്....യേത്????

നാള്‍വഴികള്‍...



ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഗദ്യം ആണോ അതോ പദ്യം ആണോ എന്നെനിക്കറിയില്ല . എന്ത് തന്നെ ആയാലും ഇത് എന്റെ മനസ്സില്‍ തോന്നിയ ചില ‘വിജിലംബിച്ച ‘ ചിന്തകള്‍ മാത്രം...
 
എവിടെയോ വായിച്ചതാണോ അതോ ആരോ പറഞ്ഞതാണോ...ഓര്‍മയില്ല ,
ഹൃദയം പറയുന്നത് കേള്‍ക്കൂ, എങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടും എന്ന്...
വാക്കുകള്‍ക്കു മധുരം ഉണ്ട്, ജീവന്‍ ഉണ്ട്...
പക്ഷെ സത്യം മാത്രം ഇല്ല.....
ഞാന്‍ ഒരുപാട് കാതോര്‍ത്തു, എന്റെ ഹൃദയം പറയുന്നത് കേള്‍ക്കാന്‍....
ഹൃദയം പറഞ്ഞു കൊണ്ടേയിരുന്നു...
ഞാന്‍ അതെല്ലാം കേട്ടു, കാരണം ‘നീ ആഗ്രഹിക്കുന്നത് നേടും’ എന്നാ വാക്കുകള്‍ എന്നെ വല്ലാതെ കീഴ്പ്പെടുത്തി കളഞ്ഞു...
ഞാന്‍ കണ്ട മനോഹരമായ കാഴ്ചകള്‍ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുമെന്ന് എന്നോട് ഹൃദയം സ്വകാര്യം പറഞ്ഞോ?
ശരിയാണ്, ഞാന്‍ കണ്ടതെല്ലാം അതിമനോഹരങ്ങള്‍ ആയിരുന്നു...
രാത്രിമഴയില്‍ ആകാശത്ത് തിളങ്ങുന്ന അമ്പിളി,
ഹൃദയം പറഞ്ഞു ‘നിനക്ക് ഭ്രാന്താണ്...’
ശരിയാണ്... എനിക്ക് ഭ്രാന്താണ്... എന്തിനോ വേണ്ടിയുള്ള ഭ്രാന്ത്...
എന്തിനു വേണ്ടിയെന്ന് ഹൃദയത്തിനും അറിയാം...
പക്ഷെ ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് എന്റെ ഹൃദയം ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു...

എന്നിട്ടും ഞാന്‍ ഹൃദയത്തെ പിന്തുടര്‍ന്നു...
കവി വാക്കുകളും ചിന്തകളും കടലാസ്സില്‍ മാത്രമേ അലങ്കാരമാകൂ എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു....
സത്യത്തില്‍ വേദനകളല്ലേ അത് നല്‍കിയുള്ളൂ..??
ഒരുപാട് ദൂരം പോയി...
സ്വപ്നങ്ങളെ പിന്തുടര്‍ന്നു...
അവസാനം ‘അത് നിനക്കുള്ളതല്ല’ എന്ന് വിധിയെഴുത്തും വന്നു...
നിങ്ങള്‍ ഞാനാകുന്ന ചെടിക്ക് വെള്ളം ഒഴിച്ചു ...
ഞാന്‍ ,അറിയാതെ നിങ്ങളെ വിശ്വസിച്ചു...
അത് എന്നിലെ ആശകളെ കരിച്ചു കളയാനുള്ള ചൂടുവെള്ളം ആണെന്ന് അറിയാന്‍ വൈകി...

ഇനി തിരിച്ചു നടക്കാന്‍ വയ്യ...
കളിയാക്കാന്‍ ഇരിക്കുന്ന ലോകത്തോട് ചിരിക്കാനും വയ്യ...
വേണ്ടായിരുന്നു ഈ നടത്തം...
സ്വപ്നത്തിലേക്കുള്ള നടത്തം...
പാദ മുദ്രകളെല്ലാം ഏതോ തിരമാലകള്‍ മായ്ച്ചു കളഞ്ഞു...
ഉതിര്‍ന്നു വീണ വിയര്‍പ്പ് തുള്ളികള്‍ വീണ പാടെ നീരാവിയായി മാഞ്ഞുപോയി ...
വഴി പറഞ്ഞു തന്നവരെല്ലാം ‘സ്വന്തം’ വഴി തേടിപ്പോയി...
ഏകനായത്തില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല...
പക്ഷെ ഞാന്‍ പിന്തുടര്‍ന്നു വന്ന എന്റെ ഹൃദയം....അതെവിടെ..???
എനിക്ക് വേണം....
ഇനി വേണം ഈ തീയില്‍ വെന്തുരുകാന്‍...
ഹൃദയവും അതില്‍ വെണ്ണീറാകട്ടെ ...

വെന്തുരുകും നേരം പറയാന്‍ ഒന്നേയുള്ളൂ...
വേണ്ട, ഹൃദയത്തിനു ചെവി കൊടുക്കണ്ടാ...
മരിക്കണ്ടാ, ഒരുപാട് വട്ടം....
ഓര്‍മകള്‍ക്ക്‌ ഒപ്പം ഒരേ ഒരു മരണം... അതേ വേണ്ടൂ.....
അതേ വേണ്ടൂ...........................................

Sunday 2 October 2011

ഹൃദയത്തിന്‍റെ ഹൃദയമേ....



ഇരുളിന്‍ പുതപ്പണിഞ്ഞ രാത്രികളൊന്നും എന്നോട് പറഞ്ഞില്ല ,
ഇത്തിരിവെട്ടത്തില്‍ തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങളും എന്നോട് പറഞ്ഞില്ല,
എന്നിട്ടും ഞാന്‍ തേടി നടന്നു,
എന്നിലെ ജീവന്‍റെ കണികയെ തേടി....

പകലുകളില്‍ നിന്നിലെ പ്രകാശ സൗന്ദര്യത്തെ ഞാന്‍ കണ്ടു,
രാവുകളില്‍ നിന്നിലെ ഹൃദയ മൂകത ഞാന്‍ കണ്ടു,
എന്നിട്ടുമെന്തേ നിന്നിലേക്കുള്ള വഴികള്‍ അതിരുകള്‍ കാണിക്കുന്നില്ല,
എന്നിട്ടുമെന്തേ എന്നോടിത്തിരി പോലും അലിവു കാണിക്കുന്നില്ല.....

വഴികളിലെവിടെയോ ഞാന്‍ ദാഹജലം കണ്ടു,
എങ്കിലുമെന്‍ ജീവനേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...
കല്ലുകളും മുള്ളുകളും എന്നെ നോവിച്ചില്ല,
കാരണമെന്‍ ഹൃദയമേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...

എന്നിട്ടുമെന്തേ എന്‍ പനിനീര്‍ പുഷ്പമേ,
ഞാനെത്തും മുന്‍പേ വിരിഞ്ഞു നീ...?
ഏതോ പൂങ്കാവനത്തില്‍ സൗരഭം പൊഴിച്ചു നീ വിരിയുമ്പോള്‍ ‍,
വരണ്ട ഭൂവില്‍ ഏകാന്തനായി നില്‍ക്കയാണീ പഥികന്‍ ...

പിന്‍തിരിഞ്ഞു നടന്ന വഴികളിലെവിടെയും കണ്ടില്ല ഞാന്‍ ഒരിറ്റു ദാഹജലം,
കണ്ടതെല്ലാം ഓര്‍മ്മകള്‍ വെന്തുരുകിയ ശ്മശാനങ്ങള്‍ മാത്രം...
കല്ലുകളിലേതിലോ തട്ടി ഹൃദയം മുറിഞ്ഞു,
നടന്നു ഞാന്‍ ആരും കാണാതെ, നിലാവൊഴിഞ്ഞ ആകാശത്തേക്ക്...

നിന്‍ സൗരഭ്യമില്ലാത്ത പൂങ്കാവനം,
ഇന്നെനിക്കത്‌ വെറും വൈക്കോല്‍ കൂനകള്‍ മാത്രം....
നിന്നിലലിയാത്ത ഞാന്‍ ‍, ഇന്നെന്നെ തന്നെ അറിയാത്ത ഞാന്‍ ...
കാലത്തിന്‍റെ കനിവും കാത്ത് അലയുന്ന ഞാന്‍ ...

എങ്കിലുമെന്‍റെ സ്വര്‍ണ പുഷ്പമേ, നീ പടര്‍ത്തിയ നറുമണം,
അതിന്‍റെ ചിറകിലെ കാറ്റിലാണ് ഞാന്‍ നിദ്രയെ തേടുന്നത്...
എങ്കിലുമെന്‍റെ ഹൃദയത്തിന്‍റെ ഹൃദയമേ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു,
നീ ആയിരുന്നെന്‍റെ ജീവന്‍റെ ജീവനെന്ന്....
നീ ആയിരുന്നു എന്നിലെ ഞാനെന്ന്...........

Wednesday 28 September 2011

എന്നാലും എന്റെ സര്‍ക്കാരെ....





           ജനങ്ങള്‍ക്ക്‌ നേരെയുള്ള സര്‍ക്കാരിന്റെ കുതിര കേറ്റം അല്പം അതിര് കടക്കുന്നില്ലേന്നൊരു സംശയം.. അല്ല ,സംശയം അല്ല..കടക്കുന്നുണ്ട്,കുറച്ചൊന്നുമല്ല.. ഇതൊരു മാതിരി മറ്റേടത്തെ നിയന്ത്രണം ആയിപ്പോയി. അല്ലെങ്കിലും കണ്ണീചോരയുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്..? നമ്മള്‍ യുവാക്കളുടെ കൂടെപ്പിറപ്പായ SMS നു പരിധി വെച്ചിരിക്കുന്നു. അല്ലാ, എന്താത്? വെള്ളരിക്കാ പട്ടണമോ ..?? ഒന്നുമില്ലെങ്കിലും ഇത് വരെ മൊബൈല്‍ കമ്പനിക്കാരെ അകമഴിച്ചു സഹായിച്ച കമിതാക്കളെ എങ്കിലും ഓര്‍ക്കണ്ടേ .. യൂത്തിനാകെ ഭ്രാന്തു പിടിച്ച മട്ടാണ്.  ഇങ്ങനെയൊരു ഇരുട്ടടി ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യ വാര്‍ത്ത‍ കേട്ടപ്പോ പലര്‍ക്കും വിശ്വാസം ആയില്ല. കൂട്ടുകാരെ ഒക്കെ വിളിച്ചു നോക്കി ഉറപ്പിച്ചു. ഇനി മുതല്‍ മെസ്സേജ് ഓഫര്‍ ഒന്നും ഇല്ലെന്നു അറിഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി.
        
          ബള്‍ക്ക് മെസ്സജിങ്ങും പിന്നെ മാര്‍ക്കറ്റിംഗ് മെസ്സജിങ്ങും ഒക്കെ തടയാനാനെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പഷ്ട്.... എന്നാലും എന്റെ സര്‍ക്കാരെ , ഞങ്ങളോടിത് വേണ്ടായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ആരായിരിക്കും. സംശയം വേണ്ടല്ലോ... പ്രണയത്തിന്റെ പനിനീര്‍ പുഷ്പങ്ങള്‍ മെസ്സജുകളിലൂടെ കൈമാറിയിരുന്നവര്‍ക്ക് ഇനി മുതല്‍ പാഴ്സല്‍ തന്നെ ആശ്രയം. പണ്ടത്തെ പോലെയല്ല ,കോള്‍ ചെയ്യാനൊക്കെ ഇപ്പൊ പൈസ കുറവാ. പക്ഷെ SMS നു ചില ഗുണങ്ങള്‍ ഉണ്ട്. രാത്രിയില്‍ ശബ്ദം ഉണ്ടാക്കാതെ , മാതാപിതാക്കള്‍ അറിയാതെ(അവരെ ശല്യപ്പെടുത്താതെ എന്ന് 'സ്നേഹമുള്ളവര്‍' പറയും) EYE ഉം LIVER ഉം കൈമാറുന്നതിന് വേറെ എന്താ വഴി. ഓ, അതിനിപ്പോ എന്താ? 100 എണ്ണം അയക്കാമല്ലോ എന്ന് ചിലര്‍ പറയും. പക്ഷെ ഒരു 'ശുഭരാത്രി' പറയാന്‍ തന്നെ 100 മെസ്സേജ് ആകും. അതാണ്‌ ഈ രോഗത്തിന്റെ പ്രശ്നം. പിന്നെ ചില കൂട്ടരുണ്ട്. 'GOOD MORNING ' ,'GOOD AFTERNOON ", 'GOOD EVENING ','GOOD NIGHT' എന്നിവ മുറ തെറ്റാതെ ആയിരവും രണ്ടായിരവും ആളുകള്‍ക്ക് അയക്കുന്ന 'ശല്യങ്ങള്‍'. SMS  നിയന്ത്രിച്ച വാര്‍ത്ത കേട്ട ഉടനെ "ആ ചെറ്റകള്‍ക്ക് അങ്ങനെ തന്നെ വേണം " എന്ന് ആഗ്രഹിച്ചവരെ കുറ്റം പറയാന്‍ ഒക്കില്ല. അങ്ങനെ നോക്കുമ്പോള്‍ അത് നല്ല കാര്യം. എന്നാലും എന്തോ ഒരു 'വൈക്ലബ്യം' അനുഭവപ്പെടുന്നുണ്ട് എല്ലാ യൂത്തിനും.          

          ഇനി മെസ്സജുകള്‍ 100 എണ്ണത്തില്‍ എങ്ങനെ ഒതുക്കാം എന്ന് ചിന്തിക്കേണ്ടി വരും.'TWITTER'ല്‍ 144 അക്ഷരങ്ങളില്‍ 'എല്ലാം ഒതുക്കാന്‍' ശീലിച്ചവര്‍ക്ക് വലിയ പ്രശ്നം ഉണ്ടാവില്ല. പക്ഷെ മെസ്സേജ് ഓഫര്‍ ഉണ്ടല്ലോ എന്നാ അഹംഭാവത്തില്‍ നീട്ടിപ്പരത്തി അയച്ചിരുന്നവര്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരും. എന്തായാലും ഇത് വരെ കാത്തു സൂക്ഷിച്ച SMS മാമ്പഴം TRAI  കാക്ക കൊത്തിപ്പോയി. ഒരു സിമ്മില്‍ നിന്നാണല്ലോ 100 എണ്ണം മാത്രം എന്നാ നിയന്ത്രണം. അത് കൊണ്ട് തന്നെ SMS ദേവന്മാര്‍ ഇപ്പൊ തന്നെ തുടങ്ങിയുട്ടുണ്ടാകും 'SIM സംഭരണം' . കാശ് കൊടുത്താലും 100 മെസ്സേജില്‍ കൂടുതല്‍ അയക്കാന്‍ പറ്റില്ല എന്ന് പറയുന്നത് ശുദ്ധ 'ബൂര്‍ശ്വാസിത്തം' അല്ലെ എന്ന് ചില ബുദ്ധിജീവികള്‍ നിരീക്ഷിച്ചു പറയുന്നു. എന്തായാലും പോവാനുള്ളത് പോയി.. ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്തു കാര്യം... ഇനി EXPRESS YOURSELF പോലെയുള്ള ഡയലോഗും ആയി വന്നാല്‍ കമ്പനികളേ, ഞെക്കിക്കൊല്ലും നിങ്ങളെ. "ഞങ്ങക്ക് ഞങ്ങടെ EXPRESSIONS ഒക്കെ EXPRESS ചെയ്യാന്‍ 100 മെസ്സേജ് തെകയൂലാടാ തെണ്ടികളെ..." -ഇത് TRAI ക്ക് യൂത്തിന്റെ കൂട്ടായ DEDICATION  . ഇനി ചവച്ചു തിന്ന, കഴിഞ്ഞ കാല സ്മരണകള്‍ അയവിറക്കി ശിഷ്ട്ടകാലം കഴിച്ചു കൂട്ടാം.....
                                      
                                                                                                      എന്നാലും എന്റെ TRAI..........................

Sunday 25 September 2011

കൊരച്ച് കൊരച്ച്

              
           നടന്നു പോകുമ്പോള്‍ ആരോ പിന്നില്‍ നിന്ന് തോണ്ടി. അയാള്‍ നിന്നിട്ട് തിരിഞ്ഞു നോക്കി. ഒരു പെണ്‍കുട്ടി. വസ്ത്രങ്ങള്‍ അല്പം മോഡേണ്‍ ആണെങ്കിലും നല്ല മലയാളിത്തമുള്ള കുട്ടി. അയാള്‍ ചോദിച്ചു "എന്തെ?". അവള്‍ ചിരിച്ചിട്ട് ചോദിച്ചു. "ചെത്താ, എനിച്ചു ഒരു ഹെല്പ് ചെയ്യാമോ.. ഇവടെ ഈ ബുക്സ് ഒക്കെ കിച്ചണ കട പരഞ്ഞ് തരാമോ..?" . അയാള്‍ക്ക്‌ തോന്നി ഇതെന്തു ഭാഷ എന്ന്. "കുട്ടി പുറത്തെവിടെങ്കിലും ആണോ പഠിച്ചത്..?" . "അല്ല ചെത്താ , ഞാന്‍ കേരലത്തില്‍ തന്നെ പാട്ച്ചത്ത..". "എവിടാ മോളുടെ വീട്...?" . കുട്ടി ഒരുപാട് അടയാളങ്ങള്‍ പറഞ്ഞു നോക്കി. അയാള്‍ക്ക്‌ സ്ഥലം മനസ്സിലാകാത്തതോ ആ പെണ്‍കുട്ടിയുടെ 'ഫാഷ' മനസ്സിലാകാത്തതോ, എന്തോ അയാള്‍ക്ക്‌ ഒരു പിടിയും കിട്ടിയില്ല... അവസാനം കുട്ടി പറഞ്ഞു "ചെത്തനു സ്റ്റാര്‍ സിങ്ങര്‍ അവചരിപ്പിക്കുന്ന രണ്ജ്നി മാമിനെ അരിയുഒ..അടിന്റെ ചൊട്ടടുത്ത എന്റെ വീട്..." . അയാള്‍ക്ക് കാര്യം മനസ്സിലായി. ഈ മലയാളം നമ്മുടേതല്ല. അയാള്‍ പതുക്കെ തിരിഞ്ഞു നടന്നു. നടത്തത്തിനു വേഗത കൂടിയപ്പോള്‍ അയാളുടെ ബാഗില്‍ നിന്നും ഒരു 'മലയാള വ്യാകരണ' പുസ്തകം താഴെ വീണു. കള്ളന്മാരുടെ ശല്യം ഇല്ലാതെ ഏതോ ഒരു പുരാവസ്തു ഗവേഷകന്റെ വരവും കത്ത് അതങ്ങനെ കിടന്നു.......

Wednesday 21 September 2011

പുതു'മോഡി'

          ഏതോ സിനിമയില്‍ മാമുക്കോയ പറഞ്ഞതാണ് ഓര്‍മ വരുന്നത് " ഇതെന്താ ഓട്ടോറിക്ഷ ബസ്‌ സ്ടാന്റോ?". നിരാഹാര സമരത്തിന്റെ ഒരു ഘോഷയാത്ര ആണ് ഇപ്പോള്‍ ഭാരതം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അണ്ണാജിക്ക്  ആണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌. മൂപ്പരാണല്ലോ  ഇങ്ങനെയൊരു സാധ്യത ആദ്യം കണ്ടു പിടിച്ചത്. കുറെ നാള്‍ ടെലിവിഷനില്‍ നിറഞ്ഞു നിന്ന് കരുത്തു കാണിച്ചു നാരങ്ങ വെള്ളം കുടിച്ചു പോയതില്‍ പിന്നെ ആളുടെ വിവരങ്ങളൊന്നും കേള്‍ക്കാനില്ല. ലോക്'പാല്‍' കറക്കാന്‍ പോയതാവും. അങ്ങനെ "അഭിനവ'' ഗാന്ധി തിരശീലയില്‍ നിന്നും മറഞ്ഞപ്പോള്‍ ആണ് പുതിയ അവതാരം വന്നത്. ലോകമെങ്ങും ശാന്തി വേണമെന്നും ജനങ്ങള്‍ സന്തോഷത്തോടെ പരസ്പരം സ്നേഹിച്ചു ജീവിക്കണമെന്നും ആഗ്രഹിച്ചു നടക്കുന്നെന്ന് പറഞ്ഞു നടക്കുന്ന 'നാരദ മോഡി'. സോറി ,നരേന്ദ്ര മോഡി. എന്താണ് എന്നറിയില്ല , അശാന്തിയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയിട്ട് കൂടി, അദ്ദേഹത്തിന് മാതൃക ആക്കാവുന്ന അമേരിക്ക പോലും അങ്ങോട്ട്‌ കടക്കുന്നത്‌ തടയാന്‍ ഒരു 'ലക്ഷ്മണ രേഖ' വരച്ചു കളഞ്ഞു. എന്തൊക്കെയാണെങ്കിലും ഇതിയാന്‍ കുറെ പേര്‍ക്ക് ആരാധനാ പാത്രം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ എടുത്ത കൈകളല്ലേ? വില്ലന്മാരു നായകന്മാരായാല്‍ പടം ഹിറ്റ്‌ ആകുമോ? ആര്‍ക്കറിയാം.

          ഇവിടെ കേരളത്തില്‍ താമര വിരിയിക്കാന്‍ ശ്രമിച്ചിട്ട് ഇത് വരെ നടന്നില്ല. കാസര്‍ഗോട്ട് ഇപ്പൊ വിരിയും, ഇപ്പൊ വിരിയും എന്ന് വിചാരിച്ചു. വാടിപ്പോയി.... പക്ഷെ അങ്ങ് ഉത്തര ഭാരതത്തില്‍ താമരക്ക്‌ വലിയ മാര്‍ക്കറ്റ്‌ ആണ്  കേട്ടോ. കേരളത്തില്‍ 'സാക്ഷരത' ഉള്ളതിന്റെ ഉപകാരം ഇപ്പൊ മനസ്സിലായി. പ്രധാന മന്ത്രി ആകാനുള്ള തിരക്കിലാണ് ഇപ്പൊ താമര കര്‍ഷകര്‍. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു എന്തൊക്കെ ആണ് കാട്ടിക്കൂട്ടുന്നത്. ഇതൊരു ഫുട്ബോള്‍ കളി പോലെ അല്ലെ? ഗോള്‍ അടിക്കുന്നവര്‍ ജയിക്കും. ആദ്യ ഗോള്‍ അധികം അധ്വാനിക്കാതെ 'അദ്വാനി' അടിച്ചു. പേരില്‍ മാത്രേ ഉള്ളു ഈ 'അധ്വാനം' . ഒരു ദിവസം പെട്ടെന്ന് ഒരു യാത്ര അങ്ങ് നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേന്നേ,  രഥയാത്ര. സംഗതി പഴയ ട്രിക് ആണ്. "പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍". ഒരിക്കല്‍ ഒരു രഥയാത്ര നടത്തി ഭാരതത്തിന്റെ സാമൂഹിക വ്യവസ്ഥ 'കട്ടപ്പൊഗ' ആക്കിയതാണല്ലോ. രാജ്യം കുട്ടിചോറ് ആക്കാനാണോ മൂപ്പരാളുടെ പ്ലാന്‍? ഈ രഥയാത്ര നടത്തുന്നത് എന്തിനാ? എന്ത് ചോദ്യമാ മാഷെ... പെട്രോളിനൊക്കെ വില കൂടീലെ, രഥം മതി. പക്ഷെ മോട്ടോര്‍ വണ്ടിയിലാ അങ്ങേരു രഥയാത്ര നടത്താന്‍ പോണത്. എന്തായാലും പെട്ടിയൊക്കെ എടുത്തു റെഡിയാക്കി യാത്ര പോകാന്‍ ഇരിക്കുകയാണ് ചേട്ടന്‍. അദ്വാനി ചേട്ടാ, 'ഷുഫ യാത്ര'.

          നേരത്തെ പറഞ്ഞ പോലെ ഒരു ഫുട്ബോള്‍ കളിയല്ലേ  ഇത്. അപ്പൊ ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റില്‍ ആരെടാ ഗോള്‍ അടിച്ചതെന്നും പറഞ്ഞു എതിര്‍ ടീം ക്യാപ്റ്റന്‍ മോഡി ഹാജര്‍. താന്‍ സ്വപ്നം കണ്ടു നടന്ന പ്രധാന മന്ത്രി സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ 'രഥയാത്ര'ക്ക് എതിരെ ഒരു വജ്രായുധം പ്രയോഗിക്കണമല്ലോ. അപ്പോള്‍ ആണ് 'അണ്ണാജി ബള്‍ബ്‌' കത്തിയത്. ഉടനെ പ്രഖ്യാപനം '3 ദിന ഉപവാസം'. കുട്ടിക്ക് പേരും ഇട്ടു, 'സദ്‌ഭാവന '. ഒരു സ്ഥാനം ഭാവനയില്‍ ഉള്ളത് കൊണ്ടാകും ഈ പേര്. പക്ഷെ എന്താ ഇത് വെറും 3 ദിവസം മാത്രം ആക്കിയത്. ഈ ചോദ്യം ടിന്റു മോനോട് ചോദിച്ചപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ ഇതാണ്.  1 ) അണ്ണാജിയുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ മിനക്കെട്ടതു പോലെ  ഇങ്ങേരുടെ സമരം സമരം ഒത്തു തീര്‍പ്പാക്കാന്‍ ആരും മിനക്കെടില്ല, അവിടെ കിടന്നു ചത്തോട്ടെ എന്ന് വിചാരിക്കും. 2 ) പട്ടിണി കിടക്കാന്‍ വയ്യ, മൂന്നു ദിവസം ഒക്കെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാം. 3 ) KKPP (കിട്ടിയാ കിട്ടി, പോയാ പോയി).  സമാധാനം സ്ഥാപിക്കാന്‍ ആണ് പോലും ഈ ഉപവാസം. പട്ടിണി കിടന്നു ചത്താല്‍ സമാധാനം വരും എന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും വലിയ ഒരു സംഭവം ആയിരുന്നു. ലക്ഷങ്ങള്‍ വാടകയുള്ള കെട്ടിടവും ഒക്കെയായി ഒരു 5 സ്റ്റാര്‍ ഉപവാസം. ഇങ്ങനെയും പട്ടിണി കിടക്കാമല്ലേ..? ജാതി വര്‍ഗ ലിംഗ ഭേദമെന്യേ  ആളുകളെ പങ്കെടുപ്പിച്ചു. ആര്‍ക്കറിയാം കാശ് കൊടുത്തു ആളുകളെ ഫാന്‍സി ഡ്രസ്സ്‌ ആക്കി കൊണ്ട് വന്നതാണോ എന്ന്...? 'അദ്വാനി' ഉള്‍പ്പെടെ എല്ലാ ടീംസും ഉണ്ടായിരുന്നു. സുഷമാ സ്വരാജ്  അണ്ണാജിയുടെ സ്റ്റേജില്‍ നടത്തിയ പോലെ  ദേശ ഭക്തി ഗാനം വെച്ചുള്ള ഡാന്‍സ് പ്രതീക്ഷിച്ചവര്‍ നിരാശരായി. കാലു വേദന കൊണ്ടോ മറ്റോ ആയിരിക്കും. വിഷമിക്കേണ്ട, ഇനി എത്ര ടൈം കിടക്കുന്നു....  

          മോഡി ഇവിടെ കിടിലന്‍ ഉപവാസം നടത്തുമ്പോള്‍ മോഡിയുടെ നരനായാട്ടിന്റെ ഇരകള്‍ അവിടെ പൊരിവെയിലത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ആര് കാണാന്‍, ആര് കേള്‍ക്കാന്‍. വ്യാജ  ഏറ്റുമുട്ടലും കൊന്നതും കൊല്ലിച്ചതും അടക്കം തെളിവുകള്‍ നിരന്നു നില്‍ക്കുമ്പോഴും ഒരു കൂസ്സലും ഇല്ലാതെ ആട്ടിന്‍ തോലിട്ടു നില്‍ക്കാന്‍ കഴിവുള്ള വേറെ ആരാ ഉള്ളത്..? പ്രധാന മന്ത്രി ആകാന്‍ ഇത്രയൊക്കെ യോഗ്യത  പോരെ സാര്‍?? ഗുജറാത്തിന്റെ വികസനം എന്നൊക്കെ ഇവിടുത്തെ രാഷ്ട്രീയ കുതുകികള്‍ പറയുന്നുണ്ട്... എവിടെയോ ഇങ്ങനെ കേട്ട് "ഗുജറാത്തില്‍ വീതിയുള്ള റോഡുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആ പാതയോരങ്ങളില്‍ ഇരുന്നു വിലപിക്കുന്നവരെ ആരും കാണുന്നില്ല..." . ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. എല്ലാവരും തുല്യരാണ് എന്നൊക്കെ ജനാധിപത്യം പറയുന്നുണ്ടെങ്കിലും ഒരു സത്യം ഉണ്ട്. "some are more equal ". ഹും... എന്ത് നിരാഹാരം, എന്തോന്ന് നിരാഹാരം..........!!!

Monday 5 September 2011

രാജകുമാരന്‍ കടിച്ച ഇഞ്ചി

           ബാലരമയിലെ കുട്ടൂസന്റെ അവസ്ഥയാണ് പാവം നമ്മുടെ രാജൂട്ടന് ഇപ്പോള്‍. കാത്തു സൂക്ഷിച്ചു കുപ്പിയിലായെന്നു കരുതിയ സൂപ്പര്‍ സ്റ്റാര്‍ പദവി എത്ര പെട്ടെന്നാ കുപ്പി പൊട്ടിച്ചു പറന്നു പോയത്. വിട്ടു പോയ റോക്കറ്റും പറഞ്ഞ വാക്കും തിരിച്ചു എടുക്കാന്‍ പറ്റില്ലല്ലോ...? കുറച്ചു നാള് മുന്‍പ് വരെ മമ്മൂട്ടിയും മോഹന്‍ലാലും സ്റ്റാന്റ് വിട്ടു കഴിഞ്ഞാല്‍ പിന്നെ അടുത്ത യുവരാജാവായി വിലസുമെന്ന് എല്ലാവരും കരുതിയ ആളാണ് നമ്മുടെ യുവ സൂപ്പര്‍ സ്റ്റാര്‍.  പക്ഷെ എന്ത് ചെയ്യാന്‍?? വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനം ഇടിച്ച പോലെയായില്ലേ കാര്യങ്ങള്‍. എന്ന് വെച്ച് ആളെ കൊച്ചാക്കുന്നത്‌ ശരിയല്ല. എന്തൊക്കെയായാലും കുറെ അധികം പടങ്ങളില്‍ ചോക്ലേറ്റ് നായകനായി വന്നു മലയാളികളെ രസിപ്പിച്ചതല്ലേ... പക്ഷെ പയ്യന് അറിയില്ലല്ലോ ഈ മലയാളികളെ ശരിക്കും. ഓ, അങ്ങ് 'ഓസ്ട്രലിയയില്‍' ഒക്കെ പോയി പഠിച്ച ആളല്ലേ??? ഈ കച്ചറ മല്ലൂസിന്റെ സ്വഭാവശീലഗുണങ്ങള്‍ ഒന്നും അറിയില്ലായിരിക്കും. 'ഓസ്ട്രലിയയില്‍' പോയി പഠിച്ച ആളാണെന്നു കരുതി മല്ലൂസിനോട് മൊട കൂടാന്‍ വന്നാല്‍ അവര്‍ വിടുമോ??


           ചെക്കന് പണ്ടേ ഇത്തിരിക്കോളം 'അഹങ്കാരത്തിന്റെ' അസുഖം ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാലും നമ്മുടെ സുകുമാരന്‍ സാറിന്റെ മോനല്ലേ എന്ന് കരുതി മല്ലൂസ് അത് കണ്ടില്ലെന്നു നടിച്ചു.  അല്ലേലും മല്ലൂസ് പണ്ടേ അങ്ങനെയാ. സ്നേഹിച്ചാ നക്കി കൊല്ലും. ഇല്ലെങ്കില്‍ ഞെക്കി ഞെക്കി കൊല്ലും. അങ്ങനെ മല്ലൂസിന്റെ സഹനതാ മനോഭാവം കൊണ്ട് ചെക്കന്‍ അങ്ങ് കേറി കേറി വരികയായിരുന്നു. പടങ്ങളൊക്കെ തരക്കേടില്ലാത്ത വിധം വിജയിച്ചു പോന്നു. 'തരക്കേടില്ല' എന്ന് പറഞ്ഞത് ഈ ബ്ലോഗ്ഗെറുടെ 'ഇച്ചിരി' അസൂയ കൊണ്ടാണ് കേട്ടോ. അങ്ങനെ കോളേജ് കുമാരിമാരുടെ ജീവാത്മാവും പരമാത്മാവും ആയി ആശാന്‍ വിലസുമ്പോള്‍ ആണ് ആദ്യത്തെ ബോംബ്‌ പൊട്ടിച്ചത്. ഏതോ ഒരു മാസികയുടെ ഏതോ ഒരു അഭിമുഖത്തില്‍ ചെക്കന്‍ പറയുവാ " എനിക്ക് പ്രേമിക്കാന്‍ സമയം ഇല്ല, സമയം ഇല്ലാതെ പ്രണയിച്ചാല്‍ അത് ആ കുട്ടിയോട് ചെയ്യുന്ന ക്രൂരത ആയിരിക്കും, അത് കൊണ്ട് ഞാന്‍ പ്രണയിക്കില്ല.." എന്ന്. ചില കുമാരിമാര്‍ നെറ്റി ചുളിച്ചു "ഇവനാരെടാ..." എന്നാ മട്ടില്‍. എന്നാലും പ്രണയത്തിനു ഇത്ര 'റെസ്പെക്റ്റ്' കൊടുക്കുന്ന ആളല്ലേ എന്റെ രാജൂട്ടന്‍ എന്ന് പറഞ്ഞു ചിലര്‍ അപ്പോഴും ചെക്കന്റെ ഒപ്പം നിന്നു. ചെക്കന്‍ പറഞ്ഞത് ശരിയല്ലേ, കത്തി ജ്വലിച്ചു നില്‍ക്കുമ്പോ പ്രണയിനിക്ക് 'ഷാര്‍ജ ഷേക്ക്‌' വാങ്ങിക്കൊടുക്കാനും സ്വന്തമോ അല്ലാത്തതോ ആയ പടത്തിന് കൊണ്ട് പോകാനും എവിടെയാ സമയം?? ചെക്കന്റെ ഭാഗത്തും ന്യായം ഉണ്ട്....


          പക്ഷെ പിന്നെ സംഭവിച്ചത് ഓര്‍ത്തു ആ കുമാരിമാര്‍ ഇപ്പോഴും ഞെട്ടി തെറിക്കാറുണ്ട് എന്നാ കേട്ടത്. പെട്ടെന്ന് ഒരു ദിവസം കേള്‍ക്കുവാ ചെക്കന്റെ കല്യാണം കഴിഞ്ഞെന്നു. പാലക്കാടോ മറ്റോ വെച്ച് രഹസ്യമായി ചെക്കന്‍ കേരളത്തിലെ കുമാരിമാരുടെ നെഞ്ചത്ത് 'മലപ്പുറം' കത്തി കുത്തിക്കേറ്റി. എന്തായാലും പോയത് പോയി, ആ ഭാഗ്യവതി ആരാണെന്ന് നോക്കാലോ എന്നായി പാവം കൈരളിയുടെ കുമാരീസ്. ഹാ, പേര് കൊള്ളാം ,സുപ്രിയ... എന്റമ്മോ ബി ബി സി  യുടെ റിപോര്ട്ടരോ മറ്റോ ആണ്. ഓ രാജൂട്ടന്റെ 'ഫാഗ്യം'. ഇനി ന്യൂസ്‌ കേള്‍ക്കാന്‍ ടി വി ഒന്നും നോക്കണ്ടല്ലോ, ബി ബി സി അല്ലെ അടുത്ത്... രാജൂട്ടന്‍ അല്ലേലും പണ്ടേ 'ഇന്റര്‍നാഷണല്‍' ആണല്ലോ. അങ്ങനെ കല്യാണം ഭംഗിയായി നടന്നു. രാജൂട്ടന്‍ പറയാതെ ഒരു സുപ്രഭാതത്തില്‍ അങ്ങ് കല്യാണം കഴിച്ച വാര്‍ത്ത ദഹിക്കാത്ത ചിലര്‍ പരിഭവിച്ചു. ഇതാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ച ആദ്യ വിമാനം. മലയാളീകരിക്കുമ്പോള്‍ മലയാളി പെണ്‍കൊടികളുടെ ഹൃദയത്തിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സിന്റെ  ആദ്യ 'ക്രാഷ്'.....


          രംഗം- ഒന്ന്: വേദി- ഏതോ ചാനലിന്റെ 'സംഭാഷണ മുറി' .... ഇവിടെയാണ്‌ നമ്മുടെ രാജകുമാരിയുടെ അരങ്ങേറ്റം. രാജൂട്ടന്റെ രാജകുമാരി... രാജകുമാരി എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ. ഈ 'ഇന്റര്‍വ്യൂ' നു ശേഷം സുപ്രിയ എന്നതിന്റെ 'സു' കേള്‍ക്കുമ്പോഴേക്കും രാജൂട്ടന്‍  ഞെട്ടി എഴുന്നേറ്റു പൊട്ടിക്കരയുമെന്നു സാക്ഷി. അത് കൊണ്ടാ....  'ഇന്റര്‍നാഷണല്‍' താരം ആയതു കൊണ്ട് ഇത്തരം ആളുകളെ കൈകാര്യം ചെയ്യാന്‍ പറ്റിയ ഒരാളെയാണ് ചാനല്‍ ഏര്‍പ്പാട് ചെയ്തത്. അതേന്നേ, ഓന്‍ തന്നെ,നമ്മട ബ്രിട്ടാസേ... സംഭാഷണങ്ങള്‍ തുടങ്ങിയപ്പോ തുടങ്ങി രാജൂട്ടന്റെ ശനിദശ. 'രാജകുമാരി' കയ്യും കണക്കും ഇല്ലാതെ രാജൂട്ടനെ പൊക്കി അടിച്ചു കൊണ്ടിരുന്നു. രാജൂട്ടന്‍ വരെ കുന്തം വിഴുങ്ങിയ പോലെ അന്തം വിട്ടിരുന്നു. ഞാന്‍ ഇത്രേം വല്യ സംഭവം ആണല്ലേ എന്ന് രാജൂട്ടന്‍ ആത്മഗതം വിട്ടെന്നും ഇല്ലെന്നും കേള്‍ക്കുന്നു. ഇങ്ങനെ പോക്കുന്നത് കണ്ടപ്പോള്‍ രാജൂട്ടനും സ്റ്റാര്‍ട്ട്‌ ആയി... അറുപതു വയസ്സായാല്‍ താന്‍ ചെറുപ്പക്കാരന്‍ ആയിട്ട് അഭിനയിക്കില്ലാ, മമ്മൂട്ടിയും മോഹന്‍ലാലും ഇത് വരെ വിളിച്ചു 'വെരി ഗുഡ്' പറഞ്ഞില്ലാ ,അങ്ങനെ പരിഭവങ്ങളുടെ ഒരു മാര്‍ച്ച്‌ പാസ്റ്റ്. പിന്നെ ചെക്കന്‍ ഒന്നൂടെ പറഞ്ഞു, ഞാന്‍ ഇത് വരെ സ്റ്റാര്‍ ആയതു കല്യാണം കഴിക്കാത്തത് കൊണ്ട് മാത്രം ആണെന്ന് പറയരുത് എന്ന്. ഇത് വായിക്കുന്നവരെ, അങ്ങനെയൊന്നും പറയരുതുട്ടോ... പിന്നെയാണ് ''രാജകുമാരി' ബി ബി സി ഫ്ലാഷ് ന്യൂസ്‌ പോലെ ഒരു പ്രഖ്യാപനം അങ്ങ് നടത്തിയത്. സൗത്ത് ഇന്ത്യയില് ഇംഗ്ലീഷ്  സംസാരിക്കാന്‍ രാജൂട്ടനെ പോലെ ആരും ഇല്ലത്രെ!!! ഹോ, എന്താ കണ്ടുപിടിത്തം. ചില അസൂയക്കാര്‍ അപ്പൊ പറഞ്ഞു പോലും 'ചക്കിക്കൊത്ത ചങ്കരന്‍' എന്ന്. ഈ അസൂയക്കാരുടെ ഒരു കാര്യം.  ചെക്കനെ പറഞ്ഞിട്ട് കാര്യം ഇല്ല. അങ്ങ് 'ഓസ്ട്രലിയയില്‍' ഒക്കെ പഠിച്ച ആളല്ലേ. "ഇവന്‍ ഇത്ര വല്യ സായിപ്പാണെങ്കില്‍ പോയി വല്ല ഇംഗ്ലീഷ് പടത്തിലും പോയി അഭിനയിചൂടെ ??" എന്ന് തൊങ്കി തൊങ്കി നടക്കുന്ന തങ്കമണി ചേച്ചി വരെ ചോദിച്ചു.


          അത് വരെ കടിച്ചു പിടിച്ചു ഇരുന്ന മല്ലൂസ് സട കുടഞ്ഞു എഴുന്നേറ്റു. സിനിമയില്‍ അല്ലാത്തത് കൊണ്ട് 'താപം മോക്ഷം നരസിംഹം' പശ്ചാത്തലം ഉണ്ടായില്ലെന്ന് മാത്രം. രാജൂട്ടന്റെ ഡയലോഗ് കേട്ട് കള്ള് എത്ര മോന്തിയാലും പൂസാകാത്ത കുട്ടപ്പന്‍ ചേട്ടന്‍ വരെ വടി വെട്ടിയിട്ട പോലെ ബോധം കെട്ട് വീണത്രേ. രാജൂട്ടന്റെ രാജകുമാരിയുടെ ഈ പ്രസ്താവന കൊണ്ട് നടക്കില്ലെന്നു വിചാരിച്ച ഒരു കാര്യം നടന്നു. ഒരിക്കലും ഒത്തു പോകില്ലെന്ന് കരുതിയ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും ഒന്നിച്ചിറങ്ങി,എന്തിനാ..?? പാവം രാജൂട്ടനെ പൂട്ടാന്‍. അപ്പോഴാണ്‌ ഏതോ ഒരു വിദ്വാന്‍ 'പ്രുത്വിരാജപ്പന്‍'  കൊണ്ട് വന്നത്. മല്ലൂസ് പിന്നെ ഒന്നും നോക്കിയില്ല . സംഗതി അങ്ങ് ഹിറ്റാക്കി. രാജൂട്ടന്റെ പടം ഓടുന്നതിനെക്കാള്‍ കൂടുതല്‍ ഈ സംഭവം ഓടി. പിന്നെ രാജൂട്ടന് മല്ലൂസ് ഒരു നല്ല  ജോഡി ഏര്‍പ്പാടാക്കിക്കൊടുത്തു. മലയാളത്തിനു ഈ അടുത്ത് കിട്ടിയ പണ്ഡിത മുഖ്യന്‍ ശ്രീ 'സന്തോഷ്‌ പണ്ടിത്'  അവര്‍കള്‍. പിന്നെ രാജൂട്ടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാ. മെസ്സജുകള്‍ രാജൂട്ടന്റെ സ്തുതി ഗീതം പാടി നെറ്റ് വര്‍ക്കുകള്‍ തോറും ഒഴുകി നടന്നു . ഈ അടുത്ത് മല്ലൂസിന് വന്ന ഒരു മെസ്സേജ് ഇങ്ങനെ: സൂപ്പര്‍സ്റ്റാര്‍ രാജൂട്ടന്‍ മറ്റു രണ്ടു പേരെയും പിന്തള്ളി ഒന്നാമതെത്തി. നിഷ്കളങ്കനായ ചില മല്ലൂസ് ആ രണ്ടു പേരുടെ സ്ഥാനത് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും സങ്കല്പിച്ചു . പിന്നെ മനസ്സിലായി 'റാങ്കിംഗ്' ഇങ്ങനെയാണെന്ന്: 1 . രാജൂട്ടന്‍ 2 . ടിന്റുമോന്‍ 3 . സര്‍ദാര്‍ .... മല്ലൂസിന് ചിരിക്കാതിരിക്കാന്‍  കഴിഞ്ഞില്ല എന്നത് പരമസത്യം....ഒരു കല്യാണം കഴിച്ചാല്‍ ഇത്രേം 'ഉയര്‍ച്ച' ഉണ്ടാകുമോ ദൈവമേ...???


          അങ്ങനെ രാജൂട്ടന്റെ രാജകുമാരി സ്റ്റാര്‍ ആയെന്നു പറയാം. അസൂയക്കാര്‍ രാജൂട്ടനോട് പറഞ്ഞത്രേ "നിനക്ക് അങ്ങനെ തന്നെ വേണോടാ " എന്ന്. അസൂയക്കാര്‍ എന്ത് വേണേലും പറഞ്ഞോട്ടെ ,രാജൂട്ടന്‍ കിട്ടിയത് കൊണ്ട് തൃപ്തന്‍ ആണ്. ഒരു സങ്കടമെയുല്ല് രാജൂട്ടന്, ഇത് വരെ താനാണ് അടുത്ത താരം എന്ന് പറഞ്ഞവര്‍ പോലും ആ സ്ഥാനത്തേക്ക് നമ്മുടെ 'ആസിഫ് അലി' യെ  എടുത്തു  വെച്ചു. ഹാ, കഴിഞ്ഞത് കഴിഞ്ഞു , ഇനി ബി ബി സി യും ആയി വല്ല 'ഇന്റര്‍നാഷണല്‍' വാര്‍ത്തകളും  'ഇംഗ്ലീഷ്'ല്‍  സംസാരിച്ചു ഇരിക്കലാകും ഭേദം. രാജൂട്ടന്റെ കഥ ഇവിടെ നിര്‍ത്താം, നമ്മള്‍ കച്ചറ മല്ലൂസിന് 'ഇന്റര്‍നാഷണല്‍' ആളുകളുടെ കാര്യം പറയാന്‍ എന്ത് യോഗ്യത..??? പക്ഷെ , ഇതെല്ലം കണ്ടും കേട്ടും ചിരി അടക്കിപ്പിടിച്ചു ഒരാള്‍ മാറി നില്‍ക്കുന്നുണ്ട്, രാജൂട്ടന് നന്ദി പറഞ്ഞു കൊണ്ട്. രാജൂട്ടന്‍ ഇല്ലായിരുന്നങ്കില്‍ എന്റെ കഥ 'കട്ട പൊഗ ' ആയേനെ എന്ന് വിചാരിച്ചു  ആശ്വാസം കൊള്ളുന്ന ആ മല്ലു ആരാ..??? വേറെ ആരാ പ്രിയപ്പെട്ട വായനക്കാരാ.... "മ്മടെ ശ്രീക്കുട്ടന്‍...അല്ലാണ്ടാരാ.." 

Wednesday 31 August 2011

അവന്‍...

അവന്‍...
          അവന്‍ എന്നും സ്വപ്നങ്ങളിലൂടെ ജീവിച്ചു... അവനു ഇഷ്ട്ടപ്പെട്ടവരെല്ലാം ആ സ്വപ്നങ്ങളിലൂടെ അവനു കൂട്ടായി... അവന്‍ സ്വപ്‌നങ്ങള്‍ കാണുന്നതിനു ഒരു കാരണമുണ്ട്... അവനറിയാം തന്റെ സ്വപ്‌നങ്ങള്‍ ഒരിക്കലും പൂവിടില്ലെന്ന്‍... പൂവിടാത്ത പൂക്കള്‍ക്ക് വെള്ളം ഒഴിക്കുന്നത്, അത് എന്നെങ്കിലും പൂവിടും എന്ന ആഗ്രഹത്തോടെ അല്ലെ...? ജീവിത വഴിയില്‍ അവന്‍ പലരെയും കണ്ടു... ചിലര്‍ കാറ്റ് പോലെ കടന്നു പോയി... ചിലര്‍ മഴ പോലെ സ്പര്‍ശിച്ചു കടന്നു പോയി... മറ്റു ചിലര്‍ ഹൃദയത്തില്‍ താങ്ങാന്‍ ആകാത്ത വേദനകള്‍ നല്‍കി പറയാതെ പോയി... പിന്നെയും ചിലര്‍ അവന്റെ ഹൃദയം ചവച്ചു അരച്ച് തുപ്പി കടന്നു പോയി... അവര്‍ പോയ വഴികളിലേക്ക് അവന്‍ നോക്കി നില്‍ക്കാറുണ്ട്...ഇന്നും...എന്നും... 

           അകന്നു പോയവരെ... നഷ്ട്ടങ്ങള്‍ എന്നും അവനു മാത്രം ആണ്... തിരിഞ്ഞു നോക്കാമായിരുന്നില്ലേ ഒരു വട്ടം..??? അവന്റെ കണ്ണുകള്‍ നിന്നോട് പറയുന്നുന്ടായിരുന്നില്ലേ ഒരായിരം വാക്കുകള്‍...??? പെയ്ത മഴയില്‍ നിങ്ങള്‍ അവന്റെ കണ്ണുനീര്‍ കണ്ടില്ല... പക്ഷെ എല്ലാത്തിലും ഏറെ നിങ്ങളെ സ്നേഹിച്ച അവന്റെ ഹൃദയം നിങ്ങള്‍ കണ്ടില്ലേ...??? കണ്ടാലും നിങ്ങള്‍ അന്ധത ഭാവിക്കും... നഷ്ട്ടങ്ങള്‍ അവനു മാത്രം അല്ലെ...??? നിങ്ങള്‍ക്കറിയാം അവന് ആരെയും വെറുക്കാന്‍ കഴിയില്ലെന്ന്... ഉരുകിതീരുവോളം നിങ്ങള്‍ അവനെ നോവിച്ചു... അവന്‍ പരിഭവം പറഞ്ഞില്ല... കണ്ണുനീര്‍ തുള്ളികളെ അവന്‍ ചിരിയില്‍ ഒളിപ്പിച്ചു... മറ്റുള്ളവര്‍ക്ക് വേണ്ടി അവന്‍ സ്വയം ഒരു കുഴി കുഴിച്ചു തന്റെ സ്വപ്നങ്ങളെ കുഴിച്ചു മൂടി... ആ സ്വപ്നങ്ങള്‍ക്ക് വേരിടാന്‍ ഒരിറ്റു കണ്ണുനീര്‍ എങ്കിലും അവന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചു... പകരം നിങ്ങള്‍ കൊടുത്തതോ, ഒരു പിടി മണ്ണ്... അവന്‍ ആഗ്രഹിച്ചു പോയി, തന്റെ സ്വപ്നങ്ങള്‍ക്ക് പകരം താന്‍ തന്നെ ആയിരുന്നെങ്കില്‍ ആ കുഴിയില്‍ എന്ന്...

          അവന്റെ നിശബ്ദതയെ നിങ്ങള്‍ സംശയിച്ചു... അവന്റെ സൗഹൃദത്തെ നിങ്ങള്‍ സംശയിച്ചു... സംശയങ്ങളെ അവന്‍ നിശബ്ദത കൊണ്ട് തന്നെ മറുപടി നല്‍കി... അവന്‍ വിചാരിച്ചില്ല, ഒരിക്കല്‍ നിങ്ങള്‍ തീക്കനലുകള്‍ നല്‍കുമെന്ന്... മറവി ഒരു അനുഗ്രഹമാണെന്ന് അവന് തോന്നിപ്പോയി... പക്ഷെ മറവിയും അവനെ കയ്യൊഴിഞ്ഞു... അത്രയ്ക്ക് തീക്ഷ്ണമായിരുന്നു അവന്റെ സ്നേഹം... അങ്ങനെയാണ് അവന്‍ സ്വപ്നങ്ങളെ പ്രണയിച്ചു തുടങ്ങിയത്... സ്വപ്‌നങ്ങള്‍ അവന്റെ കണ്ണുനീര്‍ തുടച്ചു...

          ഇന്നും അവന്‍ ജീവിക്കുന്നു... അടര്‍ന്നു വീണ ഇതളുകള്‍ക്ക്‌ വേണ്ടി... അവനെ തലോടി ആശ്വസിപ്പിക്കാന്‍ കാറ്റുണ്ട്... കണ്ണുനീര്‍ മായ്ക്കാന്‍ മഴയുണ്ട്... സ്നേഹിക്കാന്‍ പൂക്കളുണ്ട്‌... പക്ഷെ അവന്‍... തിരിച്ചു വരാത്തവരെയും കാത്തു നിലാവിനെ തൊട്ടുരുമ്മി ഇരിക്കുന്ന നക്ഷത്രത്തെയും നോക്കി ആ വഴി വക്കില്‍... അവനെ നോക്കി നക്ഷത്രം പറഞ്ഞു "പാവം, നഷ്ടം അവന് മാത്രം അല്ലെ..? "   അതെ , നഷ്ടങ്ങള്‍ അവന് മാത്രം ആണ്.........എന്നും.........!!!

Tuesday 30 August 2011

ആ പെരുന്നാള്‍ രാവ്...

          അങ്ങനെ ഒരു മാസത്തെ പ്രാര്‍ത്ഥന നിര്‍ഭരമായ രാപ്പകലുകള്‍ക്ക് ശേഷം ചെറിയ പെരുന്നാള്‍ എത്തി. പക്ഷെ ഇപ്പൊ എന്തോ , പെരുന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മനസിന്റെ ആ സന്തോഷം , അതിനു എവിടെയോ ഒരു കുറവ് പോലെ. ഇന്നത്തെ തലമുറയ്ക്ക് പെരുന്നാള്‍ എന്താണ്? കുറെയധികം മെസ്സജുകള്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ നിറയും. മൈലാഞ്ചി ഇട്ടു ച്ചുവപ്പിക്കലും മറ്റും ഈ മെസ്സജുകളില്‍ മാത്രം ഒതുങ്ങും. പിന്നെ ആകെയുള്ളത് പെരുന്നാള്‍ തലേന്ന് ഉള്ള ഷോപ്പിംഗ്‌. അത് ഗംഭീരമായി തന്നെ നടക്കും. ചിലര്‍ക്ക് അത് വെറും ആഘോഷം മാത്രം.
 
          ചെറുപ്പകാലത്തെ ഇപ്പോഴാണ്‌ നമ്മള്‍ മിസ്സ്‌ ചെയ്യുന്നത്. ഓര്‍ത്തു നോക്ക് കൂടുകാരാ. വാപ്പയുടെ കയ്യും പിടിച്ചു പള്ളിയിലേക്ക് പോകുമ്പോള്‍ ഉള്ള ആവേശം, പോകുമ്പോള്‍ പിറകില്‍ നിന്ന് വിളിച്ചിട്ട് ഓടി വന്നു ഉമ്മ കവിളില്‍ തരുന്ന മുത്തം, വെല്ലുമ്മയുടെ കയ്യില്‍ നിന്ന് കിട്ടുന്ന പത്തു രൂപയുടെ പെരുന്നാള്‍ പടി......... ഇങ്ങനെ എന്തെല്ലാം. ഇല്ല ഇതൊന്നും തിരിച്ചു കിട്ടില്ല. കൂടുകാരാ, ഇതൊന്നും ഒരു നഷ്ടമായി തോനുന്നില്ലേ? വെല്ലുമ്മയുടെ കയ്യില്‍ നിന്ന് കിട്ടുന്ന പത്തു രൂപയ്ക്ക് പകരം നിന്റെ കയ്യില്‍ ഇന്ന് ആയിരങ്ങളുണ്ടാകാം. പക്ഷെ ആ പത്തു രൂപ തരുന്ന സന്തോഷം, അത് മാത്രം വാങ്ങാന്‍ കിട്ടില്ല ആ ആയിരങ്ങള്‍ കൊണ്ട്. ഓര്‍ത്തു നോക്കൂ, നിന്റെ ചെറുപ്പകാലത്തെ ആ പെരുന്നാള്‍ രാവ്. പുതപ്പിന്റെ കീഴില്‍ പുതച്ചു മൂടി ഉറങ്ങുമ്പോള്‍ ആണ് ഉമ്മയുടെ വിളി. ഉമ്മയോട് പറയും "കൊറച്ചു നേരം കൂടി ഉറങ്ങട്ടെ ഉമ്മാ..". മൂന്നു നാല് പ്രാവശ്യം ഉണ്ടാകും ഉമ്മയുടെ വിളി. പിന്നെ സ്വരം മാറും. പിടിച്ചു വലിച്ചു ഉമ്മ വിളിച്ചു ഉണര്‍ത്തും. പിന്നെ പെട്ടെന്ന് തന്നെ കുളിപ്പിച്ച് റെഡി ആക്കും. പുതിയ ഉടുപ്പിടാമല്ലോ എന്ന് വിചാരിച്ചു കുളിയൊക്കെ ഒരു കാക്കക്കുളി ആക്കും നമ്മള്‍. പിന്നെ ഓടി വന്നു പുതിയ കുപ്പായമൊക്കെ ഇട്ടു വരുമ്പോള്‍ ഉമ്മയുടെ വക കമന്റ്‌  "ഉമ്മാടെ മോന്‍ സുന്ദരന്‍ ആയിട്ടുണ്ടല്ലോ ". പിന്നെ ചായ ഒക്കെ കുടിച്ചു ഇരിക്കും, വാപ്പ റെഡി ആകാന്‍. വാപ്പ വരുമ്പോള്‍ ഓടിച്ചെന്നു വാപ്പാടെ കയ്യ് പിടിച്ചിട്ടു ഇറങ്ങും. ഉമ്മയുടെ മുത്തവും വാങ്ങി വാപ്പയുടെ കയ്യും പിടിച്ചു പള്ളിയിലേക്ക്. അവിടെ ചെല്ലുമ്പോ കാണാം, തൃശൂര്‍ പൂരത്തിന് പോലെയുണ്ട് ജനക്കൂട്ടം. മനസ്സില്‍ വിചാരിക്കും "ഇവരെയൊന്നും ഇത് വരെ കണ്ടിട്ടില്ലല്ലോ, എന്തിനാ എല്ലാരും ഇന്ന് പള്ളിയില്‍ വരണെ? ". ആകെക്കൂടി എന്തോ ഒരു സംഭവം. അങ്ങനെ പെരുന്നാള്‍ നിസ്ക്കാരം ഒക്കെ കഴിഞ്ഞിട്ട് എല്ലാവരും പരസ്പരം ആലിംഗനം ചെയ്യുമ്പോള്‍ തോന്നും "ഇവരെന്താ കല്യാണം കഴിക്കാന്‍ പോവാണോ ?". വാപ്പയുടെ ഏതെങ്കിലും കൂട്ടുകാരന്‍ അപ്പോഴേക്കും വന്നു നമ്മളെയും കെട്ടി പിടിച്ചിട്ടുണ്ടാകും. പിന്നെ ഒരു ബേജാരാന്. ഇതെല്ലം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തി, ഉമ്മ ഉണ്ടാക്കിയ ബിരിയാണിയും തിന്നു കളിയ്ക്കാന്‍ പോകും. പിന്നെ സി ഐ ഡി പണിയാണ്. ഏതൊക്കെ കൂട്ടുക്കാര്‍ എന്തൊക്കെ തരം കുപ്പായം ആണ് ,അവനു എത്ര പെരുന്നാള്‍ പടി കിട്ടി അങ്ങനെ പലതും കണ്ടുപിടിക്കും.

          കൂട്ടുകാരാ, പറഞ്ഞാല്‍ തീരുമോ ഈ പെരുന്നാള്‍ വിശേഷം. അത് കൊണ്ട് ഈ പാവം ബ്ലോഗ്ഗര്‍ തല്‍കാലം വിശേഷങ്ങള്‍ക്ക് തടയിടാം. ഇനി ഗൗരവമുള്ള ചില വിശേഷങ്ങള്‍ നോക്കാം. ഒരു മാസം നോമ്പ് പിടിച്ചപ്പോള്‍ നാമറിഞ്ഞു കഴിക്കാന്‍ ഇല്ലാത്തവന്റെ വേദന. ഇതൊക്കെ കഴിഞ്ഞിട്ട് ,പെരുന്നാള്‍ ആകുമ്പോ തന്റെ കൂട്ടുകാരന്‍ കഴിച്ചോ എന്ന് അവന്‍ നോക്കില്ല. എനിക്ക് എന്റെ കാര്യം ,അവര്‍ക്ക് അവരുടെ കാര്യം. നല്ലത് തന്നെ സഹോദരാ,.. നേരത്തെ ഈ ബ്ലോഗ്ഗര്‍ സൂചിപ്പിച്ചല്ലോ, വാപ്പയുടെ കൈ പിടിച്ചു രസിക്കുന്ന പെരുന്നാള്‍ ദിനം. അതൊന്നും അനുഭവിക്കാന്‍ പറ്റാതെ എത്ര പേര്‍ . ഉമ്മയുടെ സ്നേഹവും വാപ്പയുടെ വാത്സല്യവും കിട്ടാത്ത എത്ര ഹതഭാഗ്യര്‍. മറക്കരുത് ഇതൊന്നും. നീ നിന്റെ പെരുന്നാള്‍ പടി പടക്കം പൊട്ടിച്ചും സിനിമ കണ്ടും കളയുമ്പോള്‍ ഓര്‍ക്കുക, ആ പണം നിന്റെ സഹോദരന് പെരുന്നാള്‍ ദിനത്തിലെങ്കിലും വയര്‍ നിറക്കാന്‍ ഉപകരിക്കും.

          എന്ത് ചെയ്യാനാ..? ഈ ബ്ലോഗ്ഗര്‍ ഉള്‍പ്പെടെ നമ്മള്‍ എല്ലാവരും ഒരു പോലെയാണ്. ഈ ബ്ലോഗ്ഗര്‍ പെരുന്നാള്‍ വിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ സ്ത്രീ ജനങ്ങളെ  എന്തെ ഒഴിവാക്കിയെന്ന് തോന്നരുത്. മൈലാഞ്ചി  ഇടാനറിയുന്ന ഒരാളുടെ ചുറ്റിലും ഉണ്ടാകും നൂറു കുരുന്നുകള്‍. മുകളില്‍ നിന്ന് നോക്കിയാല്‍ ഫാന്‍ പോലെ തോന്നും . വലിയവരെ മൈലാഞ്ചി ഇടാന്‍ സമ്മതിക്കാതെ ചില ചെറിയ വില്ലത്തികളും ഉണ്ടാകും കൂട്ടത്തില്‍. പിന്നെ ഇടാം എന്നെങ്ങാനും പറഞ്ഞാല്‍ അപ്പൊ ചിണുങ്ങും . "നിച്ച് ആദ്യം ഇടണം ഇത്താത്താ.." . അങ്ങനെ അവര്‍ കാര്യം നടത്തും. ഈ മൈലാഞ്ചി ഇടലോടെ ഇവരുടെ പെരുന്നാള്‍ കഴിഞ്ഞു. പിന്നെ കുറെ അങ്ങോട്ടും ഇങ്ങോട്ടും മഴ പെയ്യുന്ന പോലെ സംസാരിച്ചു കൊണ്ടിരിക്കും. ഇതൊക്കെയായിരുന്നില്ലേ നമ്മുടെ ചെറിയ പെരുന്നാള്‍... ഇനിയും പറഞ്ഞാല്‍ നിങ്ങള്‍ തന്നെ പറയും, പെരുന്നാള്‍ ഇത് വായിച്ചു തീരുമ്പോഴേക്കും അങ്ങ് എത്തുമല്ലോ എന്ന്. അത് കൊണ്ട് ഇവിടെ സഡന്‍ ബ്രേക്ക്‌ ഇടാം. പള്ളികളില്‍ തക്ബീര്‍ മുഴങ്ങിത്തുടങ്ങി... കൂട്ടുകാരാ, പാവങ്ങളെ ഓര്‍ക്കണം ഈ പെരുന്നാളിനും അതിനു ശേഷവും, അതിനിടയില്‍ ഈ പാവം ബ്ലോഗ്ഗെറിനെ മറക്കരുത്. പ്രാര്തിക്കണം......തുടര്‍ന്നും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കണം.... എന്നാ പിന്നെ പറഞ്ഞ പോലെ ....ഈദ് മുബാറക്...!!!