Wednesday 28 September 2011

എന്നാലും എന്റെ സര്‍ക്കാരെ....





           ജനങ്ങള്‍ക്ക്‌ നേരെയുള്ള സര്‍ക്കാരിന്റെ കുതിര കേറ്റം അല്പം അതിര് കടക്കുന്നില്ലേന്നൊരു സംശയം.. അല്ല ,സംശയം അല്ല..കടക്കുന്നുണ്ട്,കുറച്ചൊന്നുമല്ല.. ഇതൊരു മാതിരി മറ്റേടത്തെ നിയന്ത്രണം ആയിപ്പോയി. അല്ലെങ്കിലും കണ്ണീചോരയുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്..? നമ്മള്‍ യുവാക്കളുടെ കൂടെപ്പിറപ്പായ SMS നു പരിധി വെച്ചിരിക്കുന്നു. അല്ലാ, എന്താത്? വെള്ളരിക്കാ പട്ടണമോ ..?? ഒന്നുമില്ലെങ്കിലും ഇത് വരെ മൊബൈല്‍ കമ്പനിക്കാരെ അകമഴിച്ചു സഹായിച്ച കമിതാക്കളെ എങ്കിലും ഓര്‍ക്കണ്ടേ .. യൂത്തിനാകെ ഭ്രാന്തു പിടിച്ച മട്ടാണ്.  ഇങ്ങനെയൊരു ഇരുട്ടടി ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യ വാര്‍ത്ത‍ കേട്ടപ്പോ പലര്‍ക്കും വിശ്വാസം ആയില്ല. കൂട്ടുകാരെ ഒക്കെ വിളിച്ചു നോക്കി ഉറപ്പിച്ചു. ഇനി മുതല്‍ മെസ്സേജ് ഓഫര്‍ ഒന്നും ഇല്ലെന്നു അറിഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി.
        
          ബള്‍ക്ക് മെസ്സജിങ്ങും പിന്നെ മാര്‍ക്കറ്റിംഗ് മെസ്സജിങ്ങും ഒക്കെ തടയാനാനെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പഷ്ട്.... എന്നാലും എന്റെ സര്‍ക്കാരെ , ഞങ്ങളോടിത് വേണ്ടായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ആരായിരിക്കും. സംശയം വേണ്ടല്ലോ... പ്രണയത്തിന്റെ പനിനീര്‍ പുഷ്പങ്ങള്‍ മെസ്സജുകളിലൂടെ കൈമാറിയിരുന്നവര്‍ക്ക് ഇനി മുതല്‍ പാഴ്സല്‍ തന്നെ ആശ്രയം. പണ്ടത്തെ പോലെയല്ല ,കോള്‍ ചെയ്യാനൊക്കെ ഇപ്പൊ പൈസ കുറവാ. പക്ഷെ SMS നു ചില ഗുണങ്ങള്‍ ഉണ്ട്. രാത്രിയില്‍ ശബ്ദം ഉണ്ടാക്കാതെ , മാതാപിതാക്കള്‍ അറിയാതെ(അവരെ ശല്യപ്പെടുത്താതെ എന്ന് 'സ്നേഹമുള്ളവര്‍' പറയും) EYE ഉം LIVER ഉം കൈമാറുന്നതിന് വേറെ എന്താ വഴി. ഓ, അതിനിപ്പോ എന്താ? 100 എണ്ണം അയക്കാമല്ലോ എന്ന് ചിലര്‍ പറയും. പക്ഷെ ഒരു 'ശുഭരാത്രി' പറയാന്‍ തന്നെ 100 മെസ്സേജ് ആകും. അതാണ്‌ ഈ രോഗത്തിന്റെ പ്രശ്നം. പിന്നെ ചില കൂട്ടരുണ്ട്. 'GOOD MORNING ' ,'GOOD AFTERNOON ", 'GOOD EVENING ','GOOD NIGHT' എന്നിവ മുറ തെറ്റാതെ ആയിരവും രണ്ടായിരവും ആളുകള്‍ക്ക് അയക്കുന്ന 'ശല്യങ്ങള്‍'. SMS  നിയന്ത്രിച്ച വാര്‍ത്ത കേട്ട ഉടനെ "ആ ചെറ്റകള്‍ക്ക് അങ്ങനെ തന്നെ വേണം " എന്ന് ആഗ്രഹിച്ചവരെ കുറ്റം പറയാന്‍ ഒക്കില്ല. അങ്ങനെ നോക്കുമ്പോള്‍ അത് നല്ല കാര്യം. എന്നാലും എന്തോ ഒരു 'വൈക്ലബ്യം' അനുഭവപ്പെടുന്നുണ്ട് എല്ലാ യൂത്തിനും.          

          ഇനി മെസ്സജുകള്‍ 100 എണ്ണത്തില്‍ എങ്ങനെ ഒതുക്കാം എന്ന് ചിന്തിക്കേണ്ടി വരും.'TWITTER'ല്‍ 144 അക്ഷരങ്ങളില്‍ 'എല്ലാം ഒതുക്കാന്‍' ശീലിച്ചവര്‍ക്ക് വലിയ പ്രശ്നം ഉണ്ടാവില്ല. പക്ഷെ മെസ്സേജ് ഓഫര്‍ ഉണ്ടല്ലോ എന്നാ അഹംഭാവത്തില്‍ നീട്ടിപ്പരത്തി അയച്ചിരുന്നവര്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരും. എന്തായാലും ഇത് വരെ കാത്തു സൂക്ഷിച്ച SMS മാമ്പഴം TRAI  കാക്ക കൊത്തിപ്പോയി. ഒരു സിമ്മില്‍ നിന്നാണല്ലോ 100 എണ്ണം മാത്രം എന്നാ നിയന്ത്രണം. അത് കൊണ്ട് തന്നെ SMS ദേവന്മാര്‍ ഇപ്പൊ തന്നെ തുടങ്ങിയുട്ടുണ്ടാകും 'SIM സംഭരണം' . കാശ് കൊടുത്താലും 100 മെസ്സേജില്‍ കൂടുതല്‍ അയക്കാന്‍ പറ്റില്ല എന്ന് പറയുന്നത് ശുദ്ധ 'ബൂര്‍ശ്വാസിത്തം' അല്ലെ എന്ന് ചില ബുദ്ധിജീവികള്‍ നിരീക്ഷിച്ചു പറയുന്നു. എന്തായാലും പോവാനുള്ളത് പോയി.. ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്തു കാര്യം... ഇനി EXPRESS YOURSELF പോലെയുള്ള ഡയലോഗും ആയി വന്നാല്‍ കമ്പനികളേ, ഞെക്കിക്കൊല്ലും നിങ്ങളെ. "ഞങ്ങക്ക് ഞങ്ങടെ EXPRESSIONS ഒക്കെ EXPRESS ചെയ്യാന്‍ 100 മെസ്സേജ് തെകയൂലാടാ തെണ്ടികളെ..." -ഇത് TRAI ക്ക് യൂത്തിന്റെ കൂട്ടായ DEDICATION  . ഇനി ചവച്ചു തിന്ന, കഴിഞ്ഞ കാല സ്മരണകള്‍ അയവിറക്കി ശിഷ്ട്ടകാലം കഴിച്ചു കൂട്ടാം.....
                                      
                                                                                                      എന്നാലും എന്റെ TRAI..........................

Sunday 25 September 2011

കൊരച്ച് കൊരച്ച്

              
           നടന്നു പോകുമ്പോള്‍ ആരോ പിന്നില്‍ നിന്ന് തോണ്ടി. അയാള്‍ നിന്നിട്ട് തിരിഞ്ഞു നോക്കി. ഒരു പെണ്‍കുട്ടി. വസ്ത്രങ്ങള്‍ അല്പം മോഡേണ്‍ ആണെങ്കിലും നല്ല മലയാളിത്തമുള്ള കുട്ടി. അയാള്‍ ചോദിച്ചു "എന്തെ?". അവള്‍ ചിരിച്ചിട്ട് ചോദിച്ചു. "ചെത്താ, എനിച്ചു ഒരു ഹെല്പ് ചെയ്യാമോ.. ഇവടെ ഈ ബുക്സ് ഒക്കെ കിച്ചണ കട പരഞ്ഞ് തരാമോ..?" . അയാള്‍ക്ക്‌ തോന്നി ഇതെന്തു ഭാഷ എന്ന്. "കുട്ടി പുറത്തെവിടെങ്കിലും ആണോ പഠിച്ചത്..?" . "അല്ല ചെത്താ , ഞാന്‍ കേരലത്തില്‍ തന്നെ പാട്ച്ചത്ത..". "എവിടാ മോളുടെ വീട്...?" . കുട്ടി ഒരുപാട് അടയാളങ്ങള്‍ പറഞ്ഞു നോക്കി. അയാള്‍ക്ക്‌ സ്ഥലം മനസ്സിലാകാത്തതോ ആ പെണ്‍കുട്ടിയുടെ 'ഫാഷ' മനസ്സിലാകാത്തതോ, എന്തോ അയാള്‍ക്ക്‌ ഒരു പിടിയും കിട്ടിയില്ല... അവസാനം കുട്ടി പറഞ്ഞു "ചെത്തനു സ്റ്റാര്‍ സിങ്ങര്‍ അവചരിപ്പിക്കുന്ന രണ്ജ്നി മാമിനെ അരിയുഒ..അടിന്റെ ചൊട്ടടുത്ത എന്റെ വീട്..." . അയാള്‍ക്ക് കാര്യം മനസ്സിലായി. ഈ മലയാളം നമ്മുടേതല്ല. അയാള്‍ പതുക്കെ തിരിഞ്ഞു നടന്നു. നടത്തത്തിനു വേഗത കൂടിയപ്പോള്‍ അയാളുടെ ബാഗില്‍ നിന്നും ഒരു 'മലയാള വ്യാകരണ' പുസ്തകം താഴെ വീണു. കള്ളന്മാരുടെ ശല്യം ഇല്ലാതെ ഏതോ ഒരു പുരാവസ്തു ഗവേഷകന്റെ വരവും കത്ത് അതങ്ങനെ കിടന്നു.......

Wednesday 21 September 2011

പുതു'മോഡി'

          ഏതോ സിനിമയില്‍ മാമുക്കോയ പറഞ്ഞതാണ് ഓര്‍മ വരുന്നത് " ഇതെന്താ ഓട്ടോറിക്ഷ ബസ്‌ സ്ടാന്റോ?". നിരാഹാര സമരത്തിന്റെ ഒരു ഘോഷയാത്ര ആണ് ഇപ്പോള്‍ ഭാരതം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അണ്ണാജിക്ക്  ആണ് ഇതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌. മൂപ്പരാണല്ലോ  ഇങ്ങനെയൊരു സാധ്യത ആദ്യം കണ്ടു പിടിച്ചത്. കുറെ നാള്‍ ടെലിവിഷനില്‍ നിറഞ്ഞു നിന്ന് കരുത്തു കാണിച്ചു നാരങ്ങ വെള്ളം കുടിച്ചു പോയതില്‍ പിന്നെ ആളുടെ വിവരങ്ങളൊന്നും കേള്‍ക്കാനില്ല. ലോക്'പാല്‍' കറക്കാന്‍ പോയതാവും. അങ്ങനെ "അഭിനവ'' ഗാന്ധി തിരശീലയില്‍ നിന്നും മറഞ്ഞപ്പോള്‍ ആണ് പുതിയ അവതാരം വന്നത്. ലോകമെങ്ങും ശാന്തി വേണമെന്നും ജനങ്ങള്‍ സന്തോഷത്തോടെ പരസ്പരം സ്നേഹിച്ചു ജീവിക്കണമെന്നും ആഗ്രഹിച്ചു നടക്കുന്നെന്ന് പറഞ്ഞു നടക്കുന്ന 'നാരദ മോഡി'. സോറി ,നരേന്ദ്ര മോഡി. എന്താണ് എന്നറിയില്ല , അശാന്തിയുടെ ഹോള്‍സെയില്‍ ഡീലര്‍ ആയിട്ട് കൂടി, അദ്ദേഹത്തിന് മാതൃക ആക്കാവുന്ന അമേരിക്ക പോലും അങ്ങോട്ട്‌ കടക്കുന്നത്‌ തടയാന്‍ ഒരു 'ലക്ഷ്മണ രേഖ' വരച്ചു കളഞ്ഞു. എന്തൊക്കെയാണെങ്കിലും ഇതിയാന്‍ കുറെ പേര്‍ക്ക് ആരാധനാ പാത്രം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ എടുത്ത കൈകളല്ലേ? വില്ലന്മാരു നായകന്മാരായാല്‍ പടം ഹിറ്റ്‌ ആകുമോ? ആര്‍ക്കറിയാം.

          ഇവിടെ കേരളത്തില്‍ താമര വിരിയിക്കാന്‍ ശ്രമിച്ചിട്ട് ഇത് വരെ നടന്നില്ല. കാസര്‍ഗോട്ട് ഇപ്പൊ വിരിയും, ഇപ്പൊ വിരിയും എന്ന് വിചാരിച്ചു. വാടിപ്പോയി.... പക്ഷെ അങ്ങ് ഉത്തര ഭാരതത്തില്‍ താമരക്ക്‌ വലിയ മാര്‍ക്കറ്റ്‌ ആണ്  കേട്ടോ. കേരളത്തില്‍ 'സാക്ഷരത' ഉള്ളതിന്റെ ഉപകാരം ഇപ്പൊ മനസ്സിലായി. പ്രധാന മന്ത്രി ആകാനുള്ള തിരക്കിലാണ് ഇപ്പൊ താമര കര്‍ഷകര്‍. വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു എന്തൊക്കെ ആണ് കാട്ടിക്കൂട്ടുന്നത്. ഇതൊരു ഫുട്ബോള്‍ കളി പോലെ അല്ലെ? ഗോള്‍ അടിക്കുന്നവര്‍ ജയിക്കും. ആദ്യ ഗോള്‍ അധികം അധ്വാനിക്കാതെ 'അദ്വാനി' അടിച്ചു. പേരില്‍ മാത്രേ ഉള്ളു ഈ 'അധ്വാനം' . ഒരു ദിവസം പെട്ടെന്ന് ഒരു യാത്ര അങ്ങ് നടത്തുമെന്ന് പ്രഖ്യാപിച്ചു. അതേന്നേ,  രഥയാത്ര. സംഗതി പഴയ ട്രിക് ആണ്. "പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍". ഒരിക്കല്‍ ഒരു രഥയാത്ര നടത്തി ഭാരതത്തിന്റെ സാമൂഹിക വ്യവസ്ഥ 'കട്ടപ്പൊഗ' ആക്കിയതാണല്ലോ. രാജ്യം കുട്ടിചോറ് ആക്കാനാണോ മൂപ്പരാളുടെ പ്ലാന്‍? ഈ രഥയാത്ര നടത്തുന്നത് എന്തിനാ? എന്ത് ചോദ്യമാ മാഷെ... പെട്രോളിനൊക്കെ വില കൂടീലെ, രഥം മതി. പക്ഷെ മോട്ടോര്‍ വണ്ടിയിലാ അങ്ങേരു രഥയാത്ര നടത്താന്‍ പോണത്. എന്തായാലും പെട്ടിയൊക്കെ എടുത്തു റെഡിയാക്കി യാത്ര പോകാന്‍ ഇരിക്കുകയാണ് ചേട്ടന്‍. അദ്വാനി ചേട്ടാ, 'ഷുഫ യാത്ര'.

          നേരത്തെ പറഞ്ഞ പോലെ ഒരു ഫുട്ബോള്‍ കളിയല്ലേ  ഇത്. അപ്പൊ ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റില്‍ ആരെടാ ഗോള്‍ അടിച്ചതെന്നും പറഞ്ഞു എതിര്‍ ടീം ക്യാപ്റ്റന്‍ മോഡി ഹാജര്‍. താന്‍ സ്വപ്നം കണ്ടു നടന്ന പ്രധാന മന്ത്രി സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ 'രഥയാത്ര'ക്ക് എതിരെ ഒരു വജ്രായുധം പ്രയോഗിക്കണമല്ലോ. അപ്പോള്‍ ആണ് 'അണ്ണാജി ബള്‍ബ്‌' കത്തിയത്. ഉടനെ പ്രഖ്യാപനം '3 ദിന ഉപവാസം'. കുട്ടിക്ക് പേരും ഇട്ടു, 'സദ്‌ഭാവന '. ഒരു സ്ഥാനം ഭാവനയില്‍ ഉള്ളത് കൊണ്ടാകും ഈ പേര്. പക്ഷെ എന്താ ഇത് വെറും 3 ദിവസം മാത്രം ആക്കിയത്. ഈ ചോദ്യം ടിന്റു മോനോട് ചോദിച്ചപ്പോള്‍ പറഞ്ഞ കാരണങ്ങള്‍ ഇതാണ്.  1 ) അണ്ണാജിയുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ മിനക്കെട്ടതു പോലെ  ഇങ്ങേരുടെ സമരം സമരം ഒത്തു തീര്‍പ്പാക്കാന്‍ ആരും മിനക്കെടില്ല, അവിടെ കിടന്നു ചത്തോട്ടെ എന്ന് വിചാരിക്കും. 2 ) പട്ടിണി കിടക്കാന്‍ വയ്യ, മൂന്നു ദിവസം ഒക്കെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാം. 3 ) KKPP (കിട്ടിയാ കിട്ടി, പോയാ പോയി).  സമാധാനം സ്ഥാപിക്കാന്‍ ആണ് പോലും ഈ ഉപവാസം. പട്ടിണി കിടന്നു ചത്താല്‍ സമാധാനം വരും എന്ന് പറഞ്ഞവരും കുറവല്ല. എന്തായാലും വലിയ ഒരു സംഭവം ആയിരുന്നു. ലക്ഷങ്ങള്‍ വാടകയുള്ള കെട്ടിടവും ഒക്കെയായി ഒരു 5 സ്റ്റാര്‍ ഉപവാസം. ഇങ്ങനെയും പട്ടിണി കിടക്കാമല്ലേ..? ജാതി വര്‍ഗ ലിംഗ ഭേദമെന്യേ  ആളുകളെ പങ്കെടുപ്പിച്ചു. ആര്‍ക്കറിയാം കാശ് കൊടുത്തു ആളുകളെ ഫാന്‍സി ഡ്രസ്സ്‌ ആക്കി കൊണ്ട് വന്നതാണോ എന്ന്...? 'അദ്വാനി' ഉള്‍പ്പെടെ എല്ലാ ടീംസും ഉണ്ടായിരുന്നു. സുഷമാ സ്വരാജ്  അണ്ണാജിയുടെ സ്റ്റേജില്‍ നടത്തിയ പോലെ  ദേശ ഭക്തി ഗാനം വെച്ചുള്ള ഡാന്‍സ് പ്രതീക്ഷിച്ചവര്‍ നിരാശരായി. കാലു വേദന കൊണ്ടോ മറ്റോ ആയിരിക്കും. വിഷമിക്കേണ്ട, ഇനി എത്ര ടൈം കിടക്കുന്നു....  

          മോഡി ഇവിടെ കിടിലന്‍ ഉപവാസം നടത്തുമ്പോള്‍ മോഡിയുടെ നരനായാട്ടിന്റെ ഇരകള്‍ അവിടെ പൊരിവെയിലത്ത് പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ആര് കാണാന്‍, ആര് കേള്‍ക്കാന്‍. വ്യാജ  ഏറ്റുമുട്ടലും കൊന്നതും കൊല്ലിച്ചതും അടക്കം തെളിവുകള്‍ നിരന്നു നില്‍ക്കുമ്പോഴും ഒരു കൂസ്സലും ഇല്ലാതെ ആട്ടിന്‍ തോലിട്ടു നില്‍ക്കാന്‍ കഴിവുള്ള വേറെ ആരാ ഉള്ളത്..? പ്രധാന മന്ത്രി ആകാന്‍ ഇത്രയൊക്കെ യോഗ്യത  പോരെ സാര്‍?? ഗുജറാത്തിന്റെ വികസനം എന്നൊക്കെ ഇവിടുത്തെ രാഷ്ട്രീയ കുതുകികള്‍ പറയുന്നുണ്ട്... എവിടെയോ ഇങ്ങനെ കേട്ട് "ഗുജറാത്തില്‍ വീതിയുള്ള റോഡുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആ പാതയോരങ്ങളില്‍ ഇരുന്നു വിലപിക്കുന്നവരെ ആരും കാണുന്നില്ല..." . ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. എല്ലാവരും തുല്യരാണ് എന്നൊക്കെ ജനാധിപത്യം പറയുന്നുണ്ടെങ്കിലും ഒരു സത്യം ഉണ്ട്. "some are more equal ". ഹും... എന്ത് നിരാഹാരം, എന്തോന്ന് നിരാഹാരം..........!!!

Monday 5 September 2011

രാജകുമാരന്‍ കടിച്ച ഇഞ്ചി

           ബാലരമയിലെ കുട്ടൂസന്റെ അവസ്ഥയാണ് പാവം നമ്മുടെ രാജൂട്ടന് ഇപ്പോള്‍. കാത്തു സൂക്ഷിച്ചു കുപ്പിയിലായെന്നു കരുതിയ സൂപ്പര്‍ സ്റ്റാര്‍ പദവി എത്ര പെട്ടെന്നാ കുപ്പി പൊട്ടിച്ചു പറന്നു പോയത്. വിട്ടു പോയ റോക്കറ്റും പറഞ്ഞ വാക്കും തിരിച്ചു എടുക്കാന്‍ പറ്റില്ലല്ലോ...? കുറച്ചു നാള് മുന്‍പ് വരെ മമ്മൂട്ടിയും മോഹന്‍ലാലും സ്റ്റാന്റ് വിട്ടു കഴിഞ്ഞാല്‍ പിന്നെ അടുത്ത യുവരാജാവായി വിലസുമെന്ന് എല്ലാവരും കരുതിയ ആളാണ് നമ്മുടെ യുവ സൂപ്പര്‍ സ്റ്റാര്‍.  പക്ഷെ എന്ത് ചെയ്യാന്‍?? വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനം ഇടിച്ച പോലെയായില്ലേ കാര്യങ്ങള്‍. എന്ന് വെച്ച് ആളെ കൊച്ചാക്കുന്നത്‌ ശരിയല്ല. എന്തൊക്കെയായാലും കുറെ അധികം പടങ്ങളില്‍ ചോക്ലേറ്റ് നായകനായി വന്നു മലയാളികളെ രസിപ്പിച്ചതല്ലേ... പക്ഷെ പയ്യന് അറിയില്ലല്ലോ ഈ മലയാളികളെ ശരിക്കും. ഓ, അങ്ങ് 'ഓസ്ട്രലിയയില്‍' ഒക്കെ പോയി പഠിച്ച ആളല്ലേ??? ഈ കച്ചറ മല്ലൂസിന്റെ സ്വഭാവശീലഗുണങ്ങള്‍ ഒന്നും അറിയില്ലായിരിക്കും. 'ഓസ്ട്രലിയയില്‍' പോയി പഠിച്ച ആളാണെന്നു കരുതി മല്ലൂസിനോട് മൊട കൂടാന്‍ വന്നാല്‍ അവര്‍ വിടുമോ??


           ചെക്കന് പണ്ടേ ഇത്തിരിക്കോളം 'അഹങ്കാരത്തിന്റെ' അസുഖം ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാലും നമ്മുടെ സുകുമാരന്‍ സാറിന്റെ മോനല്ലേ എന്ന് കരുതി മല്ലൂസ് അത് കണ്ടില്ലെന്നു നടിച്ചു.  അല്ലേലും മല്ലൂസ് പണ്ടേ അങ്ങനെയാ. സ്നേഹിച്ചാ നക്കി കൊല്ലും. ഇല്ലെങ്കില്‍ ഞെക്കി ഞെക്കി കൊല്ലും. അങ്ങനെ മല്ലൂസിന്റെ സഹനതാ മനോഭാവം കൊണ്ട് ചെക്കന്‍ അങ്ങ് കേറി കേറി വരികയായിരുന്നു. പടങ്ങളൊക്കെ തരക്കേടില്ലാത്ത വിധം വിജയിച്ചു പോന്നു. 'തരക്കേടില്ല' എന്ന് പറഞ്ഞത് ഈ ബ്ലോഗ്ഗെറുടെ 'ഇച്ചിരി' അസൂയ കൊണ്ടാണ് കേട്ടോ. അങ്ങനെ കോളേജ് കുമാരിമാരുടെ ജീവാത്മാവും പരമാത്മാവും ആയി ആശാന്‍ വിലസുമ്പോള്‍ ആണ് ആദ്യത്തെ ബോംബ്‌ പൊട്ടിച്ചത്. ഏതോ ഒരു മാസികയുടെ ഏതോ ഒരു അഭിമുഖത്തില്‍ ചെക്കന്‍ പറയുവാ " എനിക്ക് പ്രേമിക്കാന്‍ സമയം ഇല്ല, സമയം ഇല്ലാതെ പ്രണയിച്ചാല്‍ അത് ആ കുട്ടിയോട് ചെയ്യുന്ന ക്രൂരത ആയിരിക്കും, അത് കൊണ്ട് ഞാന്‍ പ്രണയിക്കില്ല.." എന്ന്. ചില കുമാരിമാര്‍ നെറ്റി ചുളിച്ചു "ഇവനാരെടാ..." എന്നാ മട്ടില്‍. എന്നാലും പ്രണയത്തിനു ഇത്ര 'റെസ്പെക്റ്റ്' കൊടുക്കുന്ന ആളല്ലേ എന്റെ രാജൂട്ടന്‍ എന്ന് പറഞ്ഞു ചിലര്‍ അപ്പോഴും ചെക്കന്റെ ഒപ്പം നിന്നു. ചെക്കന്‍ പറഞ്ഞത് ശരിയല്ലേ, കത്തി ജ്വലിച്ചു നില്‍ക്കുമ്പോ പ്രണയിനിക്ക് 'ഷാര്‍ജ ഷേക്ക്‌' വാങ്ങിക്കൊടുക്കാനും സ്വന്തമോ അല്ലാത്തതോ ആയ പടത്തിന് കൊണ്ട് പോകാനും എവിടെയാ സമയം?? ചെക്കന്റെ ഭാഗത്തും ന്യായം ഉണ്ട്....


          പക്ഷെ പിന്നെ സംഭവിച്ചത് ഓര്‍ത്തു ആ കുമാരിമാര്‍ ഇപ്പോഴും ഞെട്ടി തെറിക്കാറുണ്ട് എന്നാ കേട്ടത്. പെട്ടെന്ന് ഒരു ദിവസം കേള്‍ക്കുവാ ചെക്കന്റെ കല്യാണം കഴിഞ്ഞെന്നു. പാലക്കാടോ മറ്റോ വെച്ച് രഹസ്യമായി ചെക്കന്‍ കേരളത്തിലെ കുമാരിമാരുടെ നെഞ്ചത്ത് 'മലപ്പുറം' കത്തി കുത്തിക്കേറ്റി. എന്തായാലും പോയത് പോയി, ആ ഭാഗ്യവതി ആരാണെന്ന് നോക്കാലോ എന്നായി പാവം കൈരളിയുടെ കുമാരീസ്. ഹാ, പേര് കൊള്ളാം ,സുപ്രിയ... എന്റമ്മോ ബി ബി സി  യുടെ റിപോര്ട്ടരോ മറ്റോ ആണ്. ഓ രാജൂട്ടന്റെ 'ഫാഗ്യം'. ഇനി ന്യൂസ്‌ കേള്‍ക്കാന്‍ ടി വി ഒന്നും നോക്കണ്ടല്ലോ, ബി ബി സി അല്ലെ അടുത്ത്... രാജൂട്ടന്‍ അല്ലേലും പണ്ടേ 'ഇന്റര്‍നാഷണല്‍' ആണല്ലോ. അങ്ങനെ കല്യാണം ഭംഗിയായി നടന്നു. രാജൂട്ടന്‍ പറയാതെ ഒരു സുപ്രഭാതത്തില്‍ അങ്ങ് കല്യാണം കഴിച്ച വാര്‍ത്ത ദഹിക്കാത്ത ചിലര്‍ പരിഭവിച്ചു. ഇതാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ച ആദ്യ വിമാനം. മലയാളീകരിക്കുമ്പോള്‍ മലയാളി പെണ്‍കൊടികളുടെ ഹൃദയത്തിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സിന്റെ  ആദ്യ 'ക്രാഷ്'.....


          രംഗം- ഒന്ന്: വേദി- ഏതോ ചാനലിന്റെ 'സംഭാഷണ മുറി' .... ഇവിടെയാണ്‌ നമ്മുടെ രാജകുമാരിയുടെ അരങ്ങേറ്റം. രാജൂട്ടന്റെ രാജകുമാരി... രാജകുമാരി എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതേ. ഈ 'ഇന്റര്‍വ്യൂ' നു ശേഷം സുപ്രിയ എന്നതിന്റെ 'സു' കേള്‍ക്കുമ്പോഴേക്കും രാജൂട്ടന്‍  ഞെട്ടി എഴുന്നേറ്റു പൊട്ടിക്കരയുമെന്നു സാക്ഷി. അത് കൊണ്ടാ....  'ഇന്റര്‍നാഷണല്‍' താരം ആയതു കൊണ്ട് ഇത്തരം ആളുകളെ കൈകാര്യം ചെയ്യാന്‍ പറ്റിയ ഒരാളെയാണ് ചാനല്‍ ഏര്‍പ്പാട് ചെയ്തത്. അതേന്നേ, ഓന്‍ തന്നെ,നമ്മട ബ്രിട്ടാസേ... സംഭാഷണങ്ങള്‍ തുടങ്ങിയപ്പോ തുടങ്ങി രാജൂട്ടന്റെ ശനിദശ. 'രാജകുമാരി' കയ്യും കണക്കും ഇല്ലാതെ രാജൂട്ടനെ പൊക്കി അടിച്ചു കൊണ്ടിരുന്നു. രാജൂട്ടന്‍ വരെ കുന്തം വിഴുങ്ങിയ പോലെ അന്തം വിട്ടിരുന്നു. ഞാന്‍ ഇത്രേം വല്യ സംഭവം ആണല്ലേ എന്ന് രാജൂട്ടന്‍ ആത്മഗതം വിട്ടെന്നും ഇല്ലെന്നും കേള്‍ക്കുന്നു. ഇങ്ങനെ പോക്കുന്നത് കണ്ടപ്പോള്‍ രാജൂട്ടനും സ്റ്റാര്‍ട്ട്‌ ആയി... അറുപതു വയസ്സായാല്‍ താന്‍ ചെറുപ്പക്കാരന്‍ ആയിട്ട് അഭിനയിക്കില്ലാ, മമ്മൂട്ടിയും മോഹന്‍ലാലും ഇത് വരെ വിളിച്ചു 'വെരി ഗുഡ്' പറഞ്ഞില്ലാ ,അങ്ങനെ പരിഭവങ്ങളുടെ ഒരു മാര്‍ച്ച്‌ പാസ്റ്റ്. പിന്നെ ചെക്കന്‍ ഒന്നൂടെ പറഞ്ഞു, ഞാന്‍ ഇത് വരെ സ്റ്റാര്‍ ആയതു കല്യാണം കഴിക്കാത്തത് കൊണ്ട് മാത്രം ആണെന്ന് പറയരുത് എന്ന്. ഇത് വായിക്കുന്നവരെ, അങ്ങനെയൊന്നും പറയരുതുട്ടോ... പിന്നെയാണ് ''രാജകുമാരി' ബി ബി സി ഫ്ലാഷ് ന്യൂസ്‌ പോലെ ഒരു പ്രഖ്യാപനം അങ്ങ് നടത്തിയത്. സൗത്ത് ഇന്ത്യയില് ഇംഗ്ലീഷ്  സംസാരിക്കാന്‍ രാജൂട്ടനെ പോലെ ആരും ഇല്ലത്രെ!!! ഹോ, എന്താ കണ്ടുപിടിത്തം. ചില അസൂയക്കാര്‍ അപ്പൊ പറഞ്ഞു പോലും 'ചക്കിക്കൊത്ത ചങ്കരന്‍' എന്ന്. ഈ അസൂയക്കാരുടെ ഒരു കാര്യം.  ചെക്കനെ പറഞ്ഞിട്ട് കാര്യം ഇല്ല. അങ്ങ് 'ഓസ്ട്രലിയയില്‍' ഒക്കെ പഠിച്ച ആളല്ലേ. "ഇവന്‍ ഇത്ര വല്യ സായിപ്പാണെങ്കില്‍ പോയി വല്ല ഇംഗ്ലീഷ് പടത്തിലും പോയി അഭിനയിചൂടെ ??" എന്ന് തൊങ്കി തൊങ്കി നടക്കുന്ന തങ്കമണി ചേച്ചി വരെ ചോദിച്ചു.


          അത് വരെ കടിച്ചു പിടിച്ചു ഇരുന്ന മല്ലൂസ് സട കുടഞ്ഞു എഴുന്നേറ്റു. സിനിമയില്‍ അല്ലാത്തത് കൊണ്ട് 'താപം മോക്ഷം നരസിംഹം' പശ്ചാത്തലം ഉണ്ടായില്ലെന്ന് മാത്രം. രാജൂട്ടന്റെ ഡയലോഗ് കേട്ട് കള്ള് എത്ര മോന്തിയാലും പൂസാകാത്ത കുട്ടപ്പന്‍ ചേട്ടന്‍ വരെ വടി വെട്ടിയിട്ട പോലെ ബോധം കെട്ട് വീണത്രേ. രാജൂട്ടന്റെ രാജകുമാരിയുടെ ഈ പ്രസ്താവന കൊണ്ട് നടക്കില്ലെന്നു വിചാരിച്ച ഒരു കാര്യം നടന്നു. ഒരിക്കലും ഒത്തു പോകില്ലെന്ന് കരുതിയ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും ഒന്നിച്ചിറങ്ങി,എന്തിനാ..?? പാവം രാജൂട്ടനെ പൂട്ടാന്‍. അപ്പോഴാണ്‌ ഏതോ ഒരു വിദ്വാന്‍ 'പ്രുത്വിരാജപ്പന്‍'  കൊണ്ട് വന്നത്. മല്ലൂസ് പിന്നെ ഒന്നും നോക്കിയില്ല . സംഗതി അങ്ങ് ഹിറ്റാക്കി. രാജൂട്ടന്റെ പടം ഓടുന്നതിനെക്കാള്‍ കൂടുതല്‍ ഈ സംഭവം ഓടി. പിന്നെ രാജൂട്ടന് മല്ലൂസ് ഒരു നല്ല  ജോഡി ഏര്‍പ്പാടാക്കിക്കൊടുത്തു. മലയാളത്തിനു ഈ അടുത്ത് കിട്ടിയ പണ്ഡിത മുഖ്യന്‍ ശ്രീ 'സന്തോഷ്‌ പണ്ടിത്'  അവര്‍കള്‍. പിന്നെ രാജൂട്ടന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാ. മെസ്സജുകള്‍ രാജൂട്ടന്റെ സ്തുതി ഗീതം പാടി നെറ്റ് വര്‍ക്കുകള്‍ തോറും ഒഴുകി നടന്നു . ഈ അടുത്ത് മല്ലൂസിന് വന്ന ഒരു മെസ്സേജ് ഇങ്ങനെ: സൂപ്പര്‍സ്റ്റാര്‍ രാജൂട്ടന്‍ മറ്റു രണ്ടു പേരെയും പിന്തള്ളി ഒന്നാമതെത്തി. നിഷ്കളങ്കനായ ചില മല്ലൂസ് ആ രണ്ടു പേരുടെ സ്ഥാനത് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും സങ്കല്പിച്ചു . പിന്നെ മനസ്സിലായി 'റാങ്കിംഗ്' ഇങ്ങനെയാണെന്ന്: 1 . രാജൂട്ടന്‍ 2 . ടിന്റുമോന്‍ 3 . സര്‍ദാര്‍ .... മല്ലൂസിന് ചിരിക്കാതിരിക്കാന്‍  കഴിഞ്ഞില്ല എന്നത് പരമസത്യം....ഒരു കല്യാണം കഴിച്ചാല്‍ ഇത്രേം 'ഉയര്‍ച്ച' ഉണ്ടാകുമോ ദൈവമേ...???


          അങ്ങനെ രാജൂട്ടന്റെ രാജകുമാരി സ്റ്റാര്‍ ആയെന്നു പറയാം. അസൂയക്കാര്‍ രാജൂട്ടനോട് പറഞ്ഞത്രേ "നിനക്ക് അങ്ങനെ തന്നെ വേണോടാ " എന്ന്. അസൂയക്കാര്‍ എന്ത് വേണേലും പറഞ്ഞോട്ടെ ,രാജൂട്ടന്‍ കിട്ടിയത് കൊണ്ട് തൃപ്തന്‍ ആണ്. ഒരു സങ്കടമെയുല്ല് രാജൂട്ടന്, ഇത് വരെ താനാണ് അടുത്ത താരം എന്ന് പറഞ്ഞവര്‍ പോലും ആ സ്ഥാനത്തേക്ക് നമ്മുടെ 'ആസിഫ് അലി' യെ  എടുത്തു  വെച്ചു. ഹാ, കഴിഞ്ഞത് കഴിഞ്ഞു , ഇനി ബി ബി സി യും ആയി വല്ല 'ഇന്റര്‍നാഷണല്‍' വാര്‍ത്തകളും  'ഇംഗ്ലീഷ്'ല്‍  സംസാരിച്ചു ഇരിക്കലാകും ഭേദം. രാജൂട്ടന്റെ കഥ ഇവിടെ നിര്‍ത്താം, നമ്മള്‍ കച്ചറ മല്ലൂസിന് 'ഇന്റര്‍നാഷണല്‍' ആളുകളുടെ കാര്യം പറയാന്‍ എന്ത് യോഗ്യത..??? പക്ഷെ , ഇതെല്ലം കണ്ടും കേട്ടും ചിരി അടക്കിപ്പിടിച്ചു ഒരാള്‍ മാറി നില്‍ക്കുന്നുണ്ട്, രാജൂട്ടന് നന്ദി പറഞ്ഞു കൊണ്ട്. രാജൂട്ടന്‍ ഇല്ലായിരുന്നങ്കില്‍ എന്റെ കഥ 'കട്ട പൊഗ ' ആയേനെ എന്ന് വിചാരിച്ചു  ആശ്വാസം കൊള്ളുന്ന ആ മല്ലു ആരാ..??? വേറെ ആരാ പ്രിയപ്പെട്ട വായനക്കാരാ.... "മ്മടെ ശ്രീക്കുട്ടന്‍...അല്ലാണ്ടാരാ.."